ഇന്നലെ ഞാന്‍ ആരായിരുന്നു
എന്ന് ഞാന്‍ മറന്നുപോയി
ഇന്ന് ഞാന്‍ ആരാണെന്ന് ചിന്തിച്ചപ്പോഴേക്കും
നാളെയായി
ഇന്നലെ ഞാന്‍ ആരായിരുന്നു
എന്ന് ഞാന്‍ മറന്നുപോയി
ഇന്ന് ഞാന്‍ ആരാണെന്ന് ചിന്തിച്ചപ്പോഴേക്കും
നാളെയായി
07:50
ഏഴേമുക്കാലിന്‍റെ ലോക്കലിനു വേണ്ടി വീട്ടീന്നെറങ്ങിയപ്പഴത്തെ ടൈമാണ് (എങ്ങനണ്ട് ?). ഇന്‍സൈഡൊക്കെ സ്റ്റോപ്പിലേക്ക് ഓടുന്ന വഴിക്ക് ചെയ്തു (നമുക്ക് ലുക്സ് വേണ്ടേ ?), പക്ഷെ കീര്‍ത്തി എന്നെ കാത്തുനിക്കാതെ പോയി (ആയിട്ടില്ല, ഇതല്ല മ്മടെ നായിക, ഇത് കീര്‍ത്തി ബസ്സ്). യാത്ര ക്യാന്‍സല്‍ ചെയ്തു ഞാന്‍ തിരിച്ചു വീട്ടിലേക്കു നടന്നു.
“അല്ലാ, എവിടുന്നാപ്പ ഇത്ര രാവിലെ ?”
ആ പസ്റ്റ്, ബസ്സ് പോയി നിക്കുന്നവനോട് ചോദിക്കാന്‍ പറ്റിയ ചോദ്യം. കീര്‍ത്തി പോയ വിഷമം ഞാന്‍ അവിടെ തീര്‍ത്തു .
“രാത്രി കാക്കാന്‍ പോയി വര്യാ, കൊറച്ച് ലേറ്റ് ആയി “. പിന്നെ ചോദ്യങ്ങളുണ്ടായില്ല.
07:55
വീടിന്‍റെ പടിക്കലെത്തിയപ്പോഴുണ്ട് ഫ്രീക്കുസ്മാന്‍ പള്‍സറില്‍ പെടപ്പിച്ചു വരുന്നു. എന്‍റെ മുന്നില്‍ വെച്ച് അവന്‍ അതിന്‍റെ ഡിസ്ക് ബ്രേക്ക് ടെസ്റ്റിംഗ് നടത്തി. എന്നിട്ട കൂളിംഗ് ഗ്ലാസ്സൂരാതെ ഒറ്റ ചോദ്യം, ” കുറ്റിപ്പുറത്തിക്ക്ണ്ട്രാ ?”
‘അല്ലങ്കെ, കൈകൊട്ടി വിളിച്ചാലും നിര്‍ത്താതെ പോണ മൊതലാ, ഇന്നെന്താണാവോ ഇങ്ങനെ ?’
ഞാന്‍ ചാടികേറി അള്ളി പിടിച്ചിരുന്നു. അവന്റെ ‘സ്മാരക’ ഡ്രൈവിങ്ങ് എന്നെകൊണ്ട് കുറ്റിപ്പുറത്തെത്തും വരെ ശരണം വിളിപ്പിച്ചു (ശബരിമല കേറുമ്പോപോലും ഞാന്‍ ഇത്രേം ശരണം വിളിച്ചിട്ടില്ല )
08:00
ആരോടെയോ ഗുരുത്വം കൊണ്ട് കുറ്റിപ്പുറത്തെത്തി. എടപ്പാള്‍ ഹോസ്പിറ്റലില്‍ എത്തേണ്ടതായിരുന്നു (വഴിയില്‍ രണ്ടു മൂന്നു ‘ടര്‍ണിങ്ങ് പോയന്റു’ണ്ടായിരുന്നു, പക്ഷെ എതിരെ വന്ന വണ്ടിയുടെ ഡ്രൈവര്‍മാര്‍ക്ക് പണിയറിയാവുന്നത് കൊണ്ട് കഴിച്ചിലായി).
ഉസ്മാനെ ഞാന്‍ കെട്ടിപിടിച്ചു നന്ദി പറഞ്ഞു.
ലോക്കല് അന്നാദ്യമായി പതിവ് തെറ്റിച്ച് കൃത്യസമയത്തിന് പോയി.
“പുത്യേ ഇന്‍റര്‍സിറ്റി ഇന്ന് ഓട്ടം തൊടങ്ങാ, അതാ ലോക്കല് ഇന്ന നേരത്തെ പോയത്”. ട്രെയിന്‍ പോയി കഷ്ടം വെച്ചിരിക്കുന്ന ഒരു സീസണ്‍ ടിക്കറ്റുകാരന്റെ വ്യസനം കേട്ടു.
പെട്ടന്നെന്‍റെ തലയില്‍ ഒരു ബള്‍ബ് കത്തി. ബസ്സില്‍ കോഴിക്കോട്ടെത്താന്‍ പത്തരയാവും, അമ്പതുപ്പ്യേം പോയി കിട്ടും. കുറ്റിപ്പുറത്ത് സ്റ്റോപ്പില്ലാത്ത പുത്യേ ഇന്‍റര്‍സിറ്റിക്ക് തിരൂരില്‍ നിന്ന 8.55ന് കേറിയാല്‍ 9.40ന് കോഴിക്കോടെത്താം. അതുമാത്രമല്ല ഒരു ചുറ്റിക്കളി വേറെ കെടക്കണ്ട്. ഒരു ട്രെയിനിന്റെ കന്നിയാത്രയില്‍ ഹാജര്‍ പറയാന്‍ പറ്റാന്നു പറഞ്ഞാ അതൊരു വെയിറ്റാണ്. കുംബമേള വരണ പോലെയാണ് കേരളത്തിന് പുത്യേ ട്രെയിന്‍ അനുവദിച്ചുകിട്ടാറ്, അതോണ്ട് അതികാര്‍ക്കും ഈയൊരു ക്രെഡിറ്റുണ്ടാവില്ല. ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇട്ടാല്‍ മിനിമം പത്തു ലൈക്കെങ്കിലും കിട്ടും.
08:05
അങ്ങനെ ഞാന്‍ പാലക്കാട് – മംഗലാപുരം ഇന്‍റര്‍സിറ്റി ഉദ്ഘാടനം ചെയ്യാനായി തിരൂരിലേക്ക് ബസ്സ് കയറി. അവടെത്താനെടുത്ത 45 മിനുട്ടും ഞാന്‍ ഫേസ്ബുക്കിലും ട്വിറ്റെറിലും ഇടേണ്ട സ്റ്റാറ്റസിനെ കുറിച്ചാലോചനയിലായിരുന്നു. ഇംഗ്ലീഷല്ലേ ? ഗ്രാമര്‍ തെറ്റിയാല്‍ ക്ഷീണാണ്. പറ്റുമെങ്കില്‍ തീവണ്ടിടെ മുന്നില്‍ നിന്നൊരു ഫോട്ടോയുമെടുക്കണം ( 3.1 മെഗാ പിക്സല്‍ )
08:50
തിരൂര്‍ സ്റ്റേഷന്‍. ബസ്സിറങ്ങി ഓടിപെടഞ്ഞ് സ്റ്റേഷന്‍റെ ഉള്ളില്‍ ചെന്നപ്പോഴേക്കും, അലങ്കരിച്ചു വൃത്തികേടാക്കിയ തീവണ്ടി എത്തിയിരുന്നു. അവിടെ അടുത്ത വാഗണ്‍ ട്രാജഡി സൃഷ്ടിക്കാനുള്ള ആള്‍ക്കാരുണ്ട്. ഭാഗ്യത്തിന് ഒക്കെ തീവണ്ടി കാണാന്‍ വന്നവരായിരുന്നു. അല്ല , ഇതുപോലുള്ള ദിവസം യാത്ര ചെയ്യാനും വേണം ഒരു യോഗം (ജാഡ ജാഡ).
ഞാന്‍ മുന്നില്‍ കണ്ട കമ്പാര്‍ട്ട്മെന്റിലേക്കു ചാടികയറി.
തെന്താത്…. ലേഡീസ് ഹോസ്റ്റലില്‍ കേറിയ പോലുണ്ടല്ലോ !! മനസ്സില്‍ ലഡ്ഡു ഭരണിയോടക്കനെ പൊട്ടുകയായിരുന്നു, അമ്മാതിരി കളക്ഷനാ ഉള്ളില്‍ !! ഇതുഗ്രന്‍ സ്കീമാണല്ലോ ,ഇനി എന്നും ഇങ്ങനെതന്നെ വരണം .
“ഇത് ലേഡീസ് കമ്പാര്‍ട്ട്മെന്ടാ….”
പോയി, സകലതും പോയി. അക്കൂട്ടത്തിലെ ഏറ്റവും ഗ്ലാമറുള്ള പെണ്‍കുട്ടിയാണ് അത് പറഞ്ഞത്, അതാ കൂടുതല്‍ സങ്കടം.
പുറത്തെക്കിറങ്ങുമ്പോള്‍ ഞാന്‍ ഒന്നൂടെ തിരിഞ്ഞു നോക്കി, സങ്കടം കൂടി. അടുത്ത കമ്പാര്‍ട്ട്മെന്റിലേക്ക്……
പുതിയ വണ്ടിയാണെന്ന് പറഞ്ഞിട്ടെന്താ ? ഇന്ത്യന്‍ റെയില്‍വേടെ ട്രേഡ്മാര്‍ക്ക് നാറ്റം അതേപോലുണ്ട്. ഫോണ്‍ നമ്പരുകൊണ്ട് ചുമര്‍ ചിത്രകല തുടങ്ങിയിട്ടില്ല , ആശ്വാസം.
പെട്ടന്ന്‍ ആ കാഴ്ച ഞാന്‍ കണ്ടു , വെള്ള ചുരിദാറിട്ട ഒരു പെണ്‍കുട്ടി ഇരിക്കുന്നു , ഓപ്പോസിറ്റ് ഒരു കാലി സീറ്റും ! എന്‍റെ ടൈം !! ഒറ്റ കാഴ്ച്ചയില്‍ തന്നെ പ്രേമം തൊടങ്ങി. ഇരുന്നൂ…..
08:55
ഡ്രൈവര്‍ തീവണ്ടിയുടെ കിക്കറടിച്ചു, ഫസ്റ്റിട്ടു, ആക്സിലേട്ടറില്‍ ചവിട്ടി, വണ്ടി നീങ്ങി തുടങ്ങി. കന്നിയാത്രക്ക് പച്ചക്കൊടി വീശാന്‍ കൊണ്ഗ്രസ്സുകാരും മാര്‍ക്കിസ്റ്റുകാരുമൊക്കെയുണ്ടായിരുന്നു. ലീഗുകാര് ഇത് കണ്ട് ഉള്ളില്‍ ചിരിക്കുന്നുണ്ടാവും, ടീംസ് പച്ചക്കൊടിയല്ലേ വീശുന്നത്!! .
ഞാന്‍ ബാഗില്‍നിന്നും ‘ദ ഹിന്ദു’ എടുത്തു, കുട്ടി നോക്കി. ആണ്ട്രോയിഡ് ഫോണെടുത്തു പാട്ടുവെച്ചു, കുട്ടി ചിരിച്ചു.
കുട്ടി മാതൃഭൂമി ആഴ്ച പതിപ്പ് വായിക്കാണ്. ശിവനെ ….എന്റെ കയ്യിലുമുണ്ടല്ലോ അതുപോലൊരു കോപ്പി ! താനൂര് സ്റ്റേഷനെത്തുമ്പോ പുറത്തെടുത്ത്, കുട്ടീടെ മുഖത്ത് നോക്കി ലൈറ്റായിറ്റൊന്നു ചിരിക്കണം, കുട്ടി വീണു !
09:05
മൊബൈലില്‍ ഒരു പ്രേമ ഗാനം, ♪♪ മറന്നോ നീ നിലാവില്‍ നമ്മളാദ്യം….♪♪ അത് കേട്ടപ്പോഴാണ് മറന്നത് ഓര്‍മ്മ വന്നത്. സീസണ്‍ ടിക്കറ്റിന്റെ ഡേറ്റ് ഇന്നലെ തീര്‍ന്നിരിക്കുന്നു !
ട്വിസ്റ്റ്
.
.
.
.
ഉദ്ഘാടന ദിവസം തന്നെ ടി.ടി.ഇ ക്ക് പണിയുണ്ടാക്കാനാണോ ഞാന്‍ മെനകെട്ടു വന്നത് ?
‘ന്നാലും ന്റെ അഹമ്മദിക്കാ…..ഇങ്ങനൊരു ദുല്‍മ് ഇങ്ങള് നീല പെയിന്റടിച്ച് ന്റെ അടുത്തിക്കെന്നെ വിട്ടല്ലോ ??’.
ഫ്രീക്കുസ്മാന്‍ ഇന്ന് മുന്നില്‍ കൊണ്ട് വന്നു ബൈക്ക് നിര്‍ത്തി വിളിച്ചു കേറ്റിയപ്പോഴേ ഞാന്‍ അപകടം മണക്കേ ണ്ടതായിരുന്നു.
സീറ്റില്‍ നിന്നൊഴിയാന്‍ ഞാന്‍ തീരുമാനിച്ചു. ഇനി കഷ്ടകാലത്തിനു ടി.ടി.ഇ വന്നു പോക്കിയാലും (എന്റെ ഇന്നത്തെ സ്ഥിതി വെച്ച് നോക്കിയാല്‍ അത് സംഭവിച്ചിരിക്കും) കുട്ടി അതറിയരുത്, ഇമേജ് പോവും. ഞാന്‍ സീറ്റില്‍ നിന്നും നീക്കേണ്ട താമസം ഒരു യുവകോമളന്‍ അവിടേക്ക് ചാടി വീണു. പട്ടി, തെണ്ടി. ഓന്റെ കയ്യില്‍ ഐ ഫോണാ അതാ പേടി !
കുട്ടി അടുത്ത സ്റ്റോപ്പിലിറങ്ങണേന്നു പ്രാര്‍ഥിചിട്ടും കാര്യമില്ല, ഇനി കോഴിക്കോടെ സ്റ്റോപ്പുള്ളൂ. വേദന കടിച്ചമര്‍ത്തി ഞാന്‍ വാതിലിനടുത്തേക്ക് നടന്നു. കാലാകാലങ്ങളായി, ടിക്കറ്റെടുക്കാത്ത മഹാന്‍മാര്‍ക്കായി റിസേര്‍വ് ചെയ്തു വെച്ച സ്ഥലമാണല്ലോ അവിടം.
ഞാന്‍ അവിടെ നിക്കുന്നവരുടെയെല്ലാം മുഖത്തേക്ക് നോക്കി. എല്ലാത്തിന്റെയും മുഖത്ത് ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ പോണ പോലുള്ള കോണ്‍ഫിഡന്‍സുണ്ട്. അതോടെ കമ്പനിക്കാളെ കിട്ടില്ലെന്നുറപ്പായി.
അവിടെ നിന്ന് ഞാന്‍ മിനുട്ടുകളെണ്ണി.
09:40
കല്ലായി സ്റ്റേഷന്‍. നോക്കിയാ കാണുന്ന ദൂരത്ത് കോഴിക്കോട് സ്റ്റേഷന്‍.വണ്ടി സ്ലോ ആവുന്നു. ഞാന്‍ രക്ഷപെടാന്‍ ഇനി ഏതാനും മിനുട്ടുകള്‍ മാത്രം ബാക്കി.
അല്ലെങ്കിലും നല്ല കാര്യങ്ങള്‍ നടക്കാനാണല്ലോ മണിക്കൂറുകളും വര്‍ഷങ്ങളും വേണ്ടി വര്യാ. ഇതുപോലുള്ള പണി വരാന്‍ സെക്കണ്ടുകള്‍ തന്നെ ധാരാളമാണ്. കോട്ടിട്ട ആ രൂപം എന്‍റെ തൊട്ടടുത്ത്! ഒന്നര മാസമായി ഞാന്‍ കോഴിക്കോട്ടേക്ക് ഡെയിലി പോണു, ഇതിനിടയില്‍ ദൂരത്തു നിന്ന് പോലും ഈ സാധനത്തിനെ എനിക്ക് കാണാന്‍ കിട്ടിയിട്ടില്ല. ടുഡേ ഈസ് മൈ ഡേ!!
ഞാന്‍ കാലാവധി കഴിഞ്ഞ ടിക്കറ്റെടുത്ത് നീട്ടി. വില്ലന്റെ മുഖത്ത് ചിരി, ഹലാക്കിലെ ചിരി. വളരെ മയത്തിലാണ് തുടങ്ങിയത് .
“മോനെ, ഡേറ്റ് കഴിഞ്ഞതാണല്ലോ. ഉദ്ഘാടന ദിവസം തന്നെ ഓസിനു യാത്ര ചെയ്യാന്‍ നാണമില്ലേ ?”
അയാള്‍ക്ക് പതുക്കെ സംസാരിക്കാന്‍ അറിയില്ലായിരുന്നു. വളരെ പെട്ടന്ന് തന്നെ ഞാന്‍ കമ്പാര്‍ട്ട്മെന്റിലെ താരമായി മാറി. എല്ലാവരും ശ്രദ്ധിക്കുന്നു, കുട്ടി കൂടുതല്‍ ശ്രദ്ധിക്കുന്നു .
“ഒറ്റ ദിവസമല്ലേ, തെറ്റിയിട്ടുള്ളൂ ? ഇന്നാദ്യത്തെ ഓട്ടമല്ലേ , പ്ലീസ് സാര്‍ ….”
ഞാന്‍ അടവുകളോരോന്നായി പുറത്തെടുക്കാന്‍ തുടങ്ങി.
“ഫൈന്‍ അടക്കണം, 307 രൂപ.” കോട്ടിട്ട കാലന്‍ കട്ട സ്പിരിറ്റിലാ.
ഞാന്‍ കുട്ടിയെ നോക്കി, എല്ലാം കുട്ടി കേള്‍ക്കുന്നുണ്ട്. കേള്‍ക്കാത്തത് ഐഫോണുകാരന്‍ ഡബ്ബ് ചെയ്ത് പറഞ്ഞു കൊടുക്കുന്നു.
‘ഇന്ന്‍ ഈ കമ്പാര്‍ട്ട്മെന്റില്‍ രണ്ടു കൊലപാതകവും, ഒരു ആത്മഹത്യയും നടക്കും.’
09:45
വണ്ടി കോഴിക്കോടെത്തി.
‘ഇറങ്ങി ഓടിയാലോ ?’ എന്‍റെ ഉള്ളിലെ കുരുട്ടു ബുദ്ധിക്കാരന്‍ സജഷന്‍ വെച്ചു. പക്ഷെ ഉള്ളിലെ കാമുകന്‍ ആ സജഷന്‍ സ്പോട്ടില് തള്ളി, ‘കുട്ടി കണ്ടാല്‍ മോശാണ്’.
യാത്രക്കാര്‍ ഓരോരുത്തരായി ഇറങ്ങാന്‍ തുടങ്ങി. ഞങ്ങളുടെ കലാപരിപാടി കഴിഞ്ഞിട്ടില്ലായിരുന്നു.
“50,100,150…..”ഞാന്‍ ഒരറ്റത്ത് നിന്ന്‍ പിടിച്ചു തുടങ്ങി. പക്ഷെ ചങ്ങായി അടുക്കണില്ല
അപ്പോഴാണ് അതുണ്ടായത്, അവളുണ്ട് എന്‍റെ മുഖത്തേക്ക് നോക്കി ആക്കിയൊരു ചിരിയും ചിരിച്ച് ഐഫോണ്‍ ചുള്ളന്റെ ഒപ്പം ഇറങ്ങി പോണു! ഹിന്ദുവും ആഴ്ചപതിപ്പും ഇല്ലാതെ അവന്‍ പണി പറ്റിച്ചിരിക്കുന്നു!! അതാണ് അവസാനം.
പോക്കറ്റില്‍ നിന്നും മുന്നൂറ്റി പത്തു ഉറപ്പ്യ എടുത്ത് നീട്ടി, ഞാന്‍ ഏന്‍ഡ് ഡയലോഗടിച്ചു,
“ഇന്നാ, പൈസ കൊണ്ടോയി പെട്ടീലിട്ടോ. ഇങ്ങള് ഇതൊണ്ട് കല്ലത്താക്കീത് ഒരു പ്രേമാണ്, ഇങ്ങളോട് ദൈവം ചോയിച്ചോളും “
ബാക്കി വാങ്ങാതെ ഞാന്‍ പുറത്തേക്കു നടക്കുമ്പോഴും ഇഷ്ടന്‍ ആലോചിക്കുകയായിരുന്നു ഫൈനും പ്രേമവും തമ്മിലുള്ള ബന്ധം ഇന്ത്യന്‍ റെയില്‍വേയുടെ ഇതു നിയമത്തിലാണ് പറഞ്ഞിട്ടുള്ളത് എന്ന്.
എന്നെങ്കിലും ഒരു കഥയാവും എന്ന് കരുതി കാത്തിരിക്കുന്ന ഒരു കടലാസുകഷണം എന്നുമാ മേശപ്പുറത്ത് ഉണ്ടായിരുന്നു.അതിപ്പോള്‍ ചിരിക്കുന്നുണ്ടാവും, ഇന്ന് താനൊരു കഥയായി മാറും എന്നറിഞ്ഞിട്ട്. മുഴുമിപ്പിക്കാതെ വെച്ച ഒരു കഥയുണ്ട് ഇപ്പോഴതില്‍. ഒരേയൊരു വരി, അതിലുടക്കിയാണ് ഇന്നലെ രാത്രി ആ കഥ മുഴുമിപ്പിക്കാനാവാതെ മടക്കിവെച്ചത്. അതിനപ്പുറം കഥയാണ്, പക്ഷെ ആ വരി എത്ര ശ്രമിച്ചിട്ടും മുന്നില്‍ തെളിഞ്ഞില്ല
ഇനിയും പുലര്‍ന്നിട്ടില്ലാത്ത ആ രാത്രിയില്‍, മുറിയിലേക്ക് നടക്കുമ്പോള്‍ അയാള്‍ തിടുക്കപെടുന്നുണ്ടായിരുന്നു. ആ വരി കൂടി പെട്ടന്ന് എഴുതിച്ചേര്‍ക്കാന്‍ അയാളുടെ വിരലുകള്‍ വിറച്ചുകൊണ്ടിരുന്നു.
മുറിയിലെത്തിയയുടന്‍ ആ കടലാസുകഷണം എടുത്തുവെച്ച്, അയാള്‍ കസേരയില്‍ കിടന്നു. മനസ്സ് ഇനിയും പുറത്തേക്ക് തികട്ടിയിട്ടില്ലാത്ത ആ വരി ഓര്‍ത്തെടുക്കാന്‍ അയാള്‍ കണ്ണടച്ചു. പക്ഷെ മനസ്സ് അതു പറഞ്ഞു കൊടുത്തപ്പോഴേക്കും മൂന്നുമണിക്കൂറും, ഒരു പാക്കറ്റ് ‘ഗോള്‍ഡി’ന്റെ പുകയും ആ മുറിയില്‍ നിന്നും പുറത്തേക്ക് പോയികഴിഞ്ഞിരുന്നു.
ആ മുഖത്ത് ഒരു ചിരി തെളിഞ്ഞു. പതിയെ കണ്ണുകള്‍ തുറന്നു. അയാള്‍ ആ കടലാസു കഷണം കൈയ്യിലെടുത്തു. ഇല്ല പേന കാണുന്നില്ല !! സിരകളിലേക്കൊഴുകി വന്ന വാക്കുകള്‍ പൊടുന്നനെ നിലച്ചുപോയതു പോലെ തോന്നി അയാള്‍ക്ക് . ഒരാള്‍ക്ക് ജീവിക്കാനുള്ള വായു മാത്രം കഷ്ടിച്ചു കടന്നുവരുന്ന ആ ഒറ്റമുറിയില്‍, ഒരു ഷോട്ടിലൊതുങ്ങുന്ന അവിടുത്തെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അയാള്‍ പരതി. ഒരു കഥയ്ക്കോ കഥാപാത്രതിണോ വേണ്ടിയല്ല, തന്‍റെ കയ്യിലുണ്ടായിരുന്ന ഒരു പേനയ്ക്കുവേണ്ടിയാണ് വിഭ്രാന്തി ബാധിച്ചവനെ പോലെ അയാള്‍ തിരഞ്ഞുകൊണ്ടിരുന്നത്.
അയാള്‍ക്കറിയാമായിരുന്നു ആ വരികള്‍ അയാള്‍ക്ക് വേണ്ടി കാത്തുനില്‍ക്കില്ലെന്ന്. കഴിവതുംവേഗം പകര്‍ത്തിയെഴുതണം, അല്ലെങ്കില്‍ ആ കഥ മുഴുവനായി തന്നെ തനിക്കു നഷ്ടപെട്ടേക്കാം.അയാള്‍ മുറിയിലെ ഓട്ടം നിര്‍ത്തിയ ക്ലോക്കിലേക്ക് നോക്കി,’രണ്ടു മണി’! എന്നിട്ട് ആ പേന തിരയാനായി അയാള്‍ പുറത്തേക്കോടി.വഴിയെവിടെയോ വീണുപോയതായിരിക്കും എന്ന് അയാള്‍ക്കുറപ്പായിരുന്നു.
ഇടവേളകള്‍ നല്‍കി പെയ്യുന്ന ഒരു മഴ അപ്പോഴും പുറത്തു ഒറ്റയ്ക്ക് ബാക്കിയുണ്ടായിരുന്നു. അയാളുടെ നടത്തത്തിന്റെ വേഗത കൂടിവന്നു. വലിയങ്ങാടി, ബോംബെ ഹോട്ടല്‍, ബീച്ച് റോഡ്, പിന്നെ പേരറിയാത്ത ഒരുപാട് ഊടുവഴികള്‍ ……വഴികള്‍ നടന്നു തീര്‍ത്തുകൊണ്ടിരിക്കുമ്പോഴും ആ പേന മാത്രം അയാളില്‍ നിന്നകന്നുനിന്നു, ഇന്നലെ ആ വരി ചെയ്തതു പോലെ .
അയാള്‍ വ്യക്തമായി കേട്ടു. പിറകില്‍ നിന്നൊരു സ്ത്രീ ശബ്ദം!
“പേനയല്ലേ വേണ്ടത് ?ഞാന്‍ തരാം.”
അയാള്‍ ഞെട്ടിതിരിഞ്ഞുനോക്കി. തൊട്ടടുത്ത് ഒരു സ്ത്രീരൂപം.
“ആരാ നീ …?”
“രണ്ടക്ഷരം.”
“വേശ്യ?”
“അല്ല. യക്ഷി!”
അതിനും രണ്ടക്ഷരംമാത്രം !! പക്ഷെ തനിക്കെന്തുകൊണ്ട് അതു ചോദിക്കാന്‍ തോന്നിയില്ല?? മനസ്സിന് സംശയം.
മുഖത്ത് നിഗൂഡതയൊളിപ്പിച്ച ഒരു ചിരിയുണ്ട്, ആഴമേറെയുള്ള കണ്ണുകളാണ്, ലഹരി സന്നിവേശിപ്പിച്ച ശരീരമാണ്. അയാള്‍ അവളുടെ അഴകളവുകള്‍ കണ്ണുകള്‍കൊണ്ട് തിട്ടപെടുത്തുകയായിരുന്നു.
തന്നില്‍ നിന്നും അവളിലേക്ക് പേരറിയാത്തൊരു ഊര്‍ജമൊഴുകുന്നതായി അയാളറിഞ്ഞു.
“എന്താ എന്നെയും വേണോ?”
ഒരു ചിരി മുഖവരയാക്കി അയാള്‍ മറുപടി പറഞ്ഞു, “ഞാന്‍ ഇതുവരെ നേടിയതൊക്കെയും ഐസിലിട്ട മീനുകളെ പോലുള്ള വേശ്യകളായിരുന്നെങ്കിലും, അവര്‍ക്കൊക്കെയും ചോരയും മാംസവും ഉണ്ടായിരുന്നു. അത് രണ്ടുമില്ലാത്ത ഒരു പെണ്ണിനെ എനിക്ക് വേണ്ട “.
“ഞാന്‍ പറഞ്ഞല്ലോ, ഞാന്‍ പെണ്ണല്ല, യക്ഷിയാണെന്ന്.”
“പക്ഷെ നിന്നെ കാണുന്നത് വരെ എനിക്ക് രണ്ടും ഒന്നായിരുന്നു.”
പെണ്ണെക്ഷി ചിരിച്ചു. വശ്യത !!
“യക്ഷിയായ നീയെങ്ങനെ ഇവിടെ വന്നു ?”
“വഴിതെറ്റി വന്നതാണ്, വഴികാണിച്ചു തരാന്‍ ആരെങ്കിലും വരുമെന്ന് കരുതി കാത്തുനിന്നതാണ്. അപ്പോഴാണ് ഒരു പേന വീണുകിട്ടിയത്. പേന തരണമെങ്കില്‍ പക്ഷെ വഴി കാണിച്ചുതരണം.”
അയാള്‍ സമ്മതം മൂളി. പക്ഷെ എവിടേക്കാണെന്ന് ചോദിയ്ക്കാന്‍ അയാള്‍ മറന്നിരുന്നു.
യക്ഷി ആ പേന അയാള്‍ക്ക് നേരെ നീട്ടി. അതു വങ്ങുമ്പോള്‍ ആ പരുക്കന്‍ വിരലുകള്‍ വിറച്ചില്ല.
കടുംചോപ്പുള്ള അവളുടെ അധരങ്ങള്‍ വീണ്ടും ചലിച്ചു, “നടന്നോ നിന്റെ മുറിയിലേക്ക്, പക്ഷെ തിരിഞ്ഞുനോക്കരുത്.”
“അപ്പൊ നിനക്ക് വഴിയറിയേണ്ടേ?”
“വഴി…..നീയെനിക്ക് കാണിച്ചു തന്നു കഴിഞ്ഞു”
അയാള്‍ തിരിഞ്ഞു നടന്നു. പേന വീണു പോവാതിരിക്കാന്‍ അയാള്‍ മുറുകെ പിടിച്ചിരുന്നു.
പിറകില്‍ നിന്നും ഒരിക്കല്‍കൂടിയാ സ്ത്രീ ശബ്ദം, “ഇനി നിന്റെ കഥകളില്‍ എന്നുമീ യക്ഷിയുണ്ടാവും “.
അയാള്‍ തിരിഞ്ഞു നോക്കാതെ വാക്ക് പാലിച്ചു.
കണ്ണ് : എന്റെ രണ്ടു കണ്ണുകളിലും മുറിവുണ്ട്, അവ ഉണങ്ങാറില്ല
തലച്ചോര്‍ : കണ്ടിട്ടില്ല , ഉണ്ടെന്നു വിശ്വസിക്കുന്നു
വായ,ചെവി : എപ്പോഴും ഉത്തരങ്ങളുണ്ട് , പക്ഷെ കേള്‍ക്കുന്ന
ചോദ്യങ്ങളുടെതാവില്ല എന്നുമാത്രം.
ചോര : ആത്മാവിനെക്കാള്‍ തണുത്തിട്ടാണ്, പുറത്തേക്കൊഴുകുമ്പോള്‍ മാത്രമാണ് അത് ചൂടാവുന്നതും ,ചുവപ്പാവുന്നതും , ചോരയാവുന്നതും
കാലുകള്‍ : നടന്നു തീര്‍ക്കാന്‍ വഴികള്‍ മുന്നിലുള്ളപ്പോള്‍ മാത്രമേ ഞാന്‍ അതിലേക്കു നോക്കാറുള്ളൂ
മൂക്ക് : ഇതേവരെ എന്റെ മണമറിയിക്കാന്‍ പറ്റിയിട്ടില്ല
മനസ്സ് : ഞാനാരാണെന്ന് മാത്രം പറഞ്ഞു തന്നിട്ടില്ല
സ്വപ്നം: നിറങ്ങളുള്ളത് അവയ്ക്ക് മാത്രമാണ്.
സിരകള്‍ : ദേഹം മുഴുവന്‍ ഉണ്ടെന്നറിയാം, അതില്‍ നിറയെ ഉന്മാദമാണെന്നുമറിയാം
ഹൃദയം: അതിവിടെ തന്നെയുണ്ട്. ആര്‍ക്കും കൊടുത്തിട്ടില്ല , ആര്‍ക്കും അവകാശവുമില്ല.
ശബ്ദം: മുറിവേള്‍ക്കുമ്പോള്‍ ഇടയ്ക്ക് ഇടറാറുണ്ട്, പക്ഷെ നിലച്ചിട്ടില്ല.
ആത്മാവ് : എനിക്ക് കൂട്ടിരുന്നിട്ടുള്ളത് അവള്‍ മാത്രമാണ്
നിഴല്‍ : പിന്നിലുണ്ടെന്ന് തന്നെയാണ് വിശ്വാസം, തിരിഞ്ഞു നോക്കിയിട്ടില്ല
[ഈ കഥയും അരങ്ങേറുന്നത് മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത്, കാലടി എന്ന ഗ്രാമത്തിലാണ് ]
അതെ സല്‍സമുക്ക് . കാലടി കണ്ടനകം റോഡില്‍ കാടുമൂടികിടക്കുന്ന പഴയ കല്ലുവെട്ടുംമടയുടെ അടുത്തുള്ള ആ വളവിനു കുറച്ചുകാലംമുന്നെ വരെ പേരൊന്നും ഉണ്ടായിരുന്നില്ല. ഓരോ സ്ഥലത്തിനും ആ പേരുവരുന്നത് ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടാണല്ലോ? പക്ഷെ , ഇവിടെ സംഭവിച്ചത് വേറെ ചിലതാണ് .
കഞ്ചന്‍ കുട്ടനാണു അതിന്‍റെ ആദ്യത്തെ ഇര.അന്ന് കണ്ടനകം ബീവറെജില്‍ നിന്നും രണ്ടു കുപ്പി സല്‍സ വാങ്ങി വരുന്ന വഴി , കഞ്ചന്‍റെ സൈക്കിള്‍ ആ വളവില്‍ വെച്ച് മറിഞ്ഞു, സല്‍സ പൊട്ടി.അന്ന്‍ കാലടിയില്‍ കഞ്ചനു കിട്ടിയത് , സല്‍സ കാത്തിരുന്ന സില്‍ബന്തികളുടെ സ്വീകരണമായിരുന്നു. കുപ്പി പൊട്ടിക്കാനിരുന്നവര്‍ കഞ്ചനെ പൊട്ടിച്ചു. പക്ഷെ കുറ്റം കഞ്ചന്‍റെയായിരുന്നില്ല, അതിനുശേഷവും അവിടെ വെച്ച് സല്‍സകുപ്പികള്‍ ഒന്നൊന്നായി പൊട്ടാന്‍ തുടങ്ങി.കാറില് വന്നാലും, നടന്നു വന്നാലും, ഓട്ടോല് വന്നാലും, ഇനി ഓടിവന്നാലും രക്ഷയില്ല, അവിടെയെത്തിയാല്‍ സല്‍സകുപ്പി പൊട്ടി സല്‍സ സല്‍സടെ പാട്ടിനു പോയിരിക്കും. അതില്‍പിന്നെ കണ്ടനകം ബീവറെജില്‍ നിന്നും സല്‍സവാങ്ങി ,ആ സല്‍സയോടുകൂടി കാലടി സെന്‍റെറില്‍ എത്തിയിട്ടില്ല. യുവകുടിയന്മാര്‍ മുതല്‍ റിട്ടയേര്‍ഡ് കുടിയന്മാര്‍ വരെ അതിനു ശ്രമിച്ചു, പക്ഷെ നടന്നില്ല. എത്ര മുറുക്കി പിടിച്ചാലും അവിടെ വെച്ച് കുപ്പി നിലത്തു വീഴും, ഇനി വല്ല വണ്ടിയിലാണ് വരുന്നതെങ്കിലോ , വണ്ടിയിടിക്കും, കുപ്പിപൊട്ടും. അങ്ങനെയാണ് പേരില്ലാത്ത ആ വളവ് ‘സല്‍സമുക്ക്’ എന്നറിയപെടാന്‍ തുടങ്ങിയത്.
കാലടിയിലെ കുടിയന്മാരും കുടിക്കാത്തവരും പിന്നെ ഊണിലും ഉറക്കത്തിലും ചിന്തിച്ചത് സല്‍സമുക്കിനെ കുറിച്ച് മാത്രമായിരുന്നു. കൂതറ OCR മുതല്‍ ഷിവാസ് റീഗല്‍ വരെ ഒരു വിരലില്‍ ബാലന്‍സ് ചെയ്തു സല്‍സമുക്കിലൂടെ കൊണ്ടുവരാം, നിലത്തുവീണാല്‍ പോലും പൊട്ടില്ല. വിജയ് മല്ല്യയുടെ കിംഗ്‌ഫിഷര്‍ പോലും, കഥകേട്ടു കൈവിറക്കുന്നവരുടെ കയ്യിലിരുന്നു താഴെ വീഴാതെ കണ്ടനകത്തു നിന്നും കാലടിയിലെത്തും. പക്ഷെ സല്‍സ മാത്രം ……..സല്‍സ മാത്രം ഇവിടെ എത്തിയില്ല. കാലടിയിലെ സല്‍സ ഫാന്‍സ് കുറ്റിപ്പുറം ‘സല്‍ക്കാര’യിലും ,എടപ്പാള്‍ ‘ദേവലോക’ത്തും പോയി നിര്‍വൃതിയടഞ്ഞു. പൊട്ടിപ്പോയ സല്‍സകുപ്പികള്‍ കൂട്ടിയിട്ടിരിക്കുന്ന സല്‍സമുക്ക് കണ്ടാല്‍ , മദ്യവിരുദ്ധ സിമിതി ജില്ലാ പ്രസിഡണ്ട് വരെ കരഞ്ഞുപോവും .
നവംബര്‍ 6. അന്ന്, സല്‍സയൊഴുകാത്ത കാലടിയില്‍ കുഞ്ഞിരാമന്‍ കാലുകുത്തി. കഴിഞ്ഞ പ്രാവശ്യം ഉറപ്പിച്ചിട്ടു പോയ കല്യാണം കഴിക്കാന്‍, രണ്ടു മാസത്തെ ലീവിന് ഏറെ സന്തോഷത്തോടെയാണ് മുപ്പത്തിമൂന്നുകാരന്‍ കുഞ്ഞിരാമന്‍ കുവൈറ്റില്‍ നിന്നും ലീവിന് വന്നിട്ടുള്ളത്. വന്ന അന്ന് രാത്രി അത്താണിപാടത്ത്, നിയുക്തവരനും കൂട്ടുകാരും ഒത്തുകൂടി . ഇത്തിരി ജാടയോടെ കുഞ്ഞിരാമന്‍ അരയില്‍ കരുതിയിരുന്ന ഡ്യൂട്ടീഫ്രീ കവറിനുള്ളിലെ കുപ്പി പുറത്തെടുത്തു .
“ജോണി വാക്കര്‍ ബ്ലാക്ക് ലേബല്‍ !! “
തൊരപ്പന്‍ അബുവും കുട്ടപ്പനുമൊക്കെ ചാടിവീണു കടിപിടി കൂടുന്ന രംഗം കാത്തുനിന്ന കുഞ്ഞിരാമന് തെറ്റി! കഞ്ചന്‍ കുട്ടനും, കിണ്ടി ശശിയും അതിലേക്കു നോക്കുന്നത് പോലുമില്ല!!
പൊളിച്ചുവെച്ച വായ അടച്ചു കുഞ്ഞിരാമന്‍ ചോദിച്ചു.
“അല്ലാ ഇങ്ങള്‍ക്കെന്തു പറ്റി?”
“ഇപ്പൊ കാലടീലെ ഏതു കുടിയന് നീയീ സാധനം കൊണ്ടു കൊടുത്താലും തിരിഞ്ഞു നോക്കില്ല “
“എന്തേ, എല്ലാരും എന്നെപോലെ കുടി നിര്‍ത്തിയാ? “
ഒരു മണ്ണുങ്കട്ട എന്തിനോവേണ്ടി നീട്ടിയെറിഞ്ഞു കുട്ടപ്പന്‍ ഉത്തരം പറഞ്ഞു,
“നിര്‍ത്തിയിട്ടില്ല ……നീ ഒരു കുപ്പി സല്‍സ ഇവടെ കൊണ്ട് വന്നു നോക്ക്, അതിനായി ഇവിടെ ചിലപ്പോ കൊലപാതകം വരെ നടക്കും .ഇപ്പൊ കാലടിയില്‍ ഒരു കുപ്പി സല്‍സക്ക് സ്വര്‍ണ്ണത്തേക്കാള്‍ വിലയാണ് .
“അയ്യേ, സല്‍സയോ ?”
ഇപ്പൊ കുഞ്ഞിരാമന് പുച്ഛം. സ്കൂളില്‍ പഠിക്കുമ്പോ ആരോ കുടിച്ചു വലിച്ചെറിഞ്ഞ കാലി സല്‍സ കുപ്പീല് വെള്ളമൊഴിച്ച് കുടിച്ചവനാ അളിയന്‍ .
“അതെ സല്‍സ….”
കാലടിയിലെ ‘സല്‍സവിലാസ’ങ്ങള്‍ കിണ്ടി ശശി കുഞ്ഞിരാമന് വിവരിച്ചു കൊടുത്തു .
എന്നിട്ട് പറഞ്ഞു,
“ഇവിടെ പൊട്ടാത്തോരു കുപ്പി സല്‍സയെത്താന്‍ ഗുരുവായൂര് ആനയൂട്ട് വരെ നടത്തിയ ടീമ്സുണ്ട്. ഇപ്പൊ ഇവിടെല്ലാര്‍ക്കും സല്‍സ മതി .ഈ അവസ്ഥേല് അതുകുടിച്ചു കിട്ടണ കിക്ക് വേറൊന്നിനും തരാനും പറ്റില്ല.”
കുഞ്ഞിരാമന് ചിരി വന്നു ഒരു ഗ്രാമത്തിലെ കുടിയന്മാര്‍ മുഴുവന്‍ ഒരു ബ്രാണ്ടിക്കുപ്പിക്ക് വേണ്ടി കാത്തിരിക്കുന്നു!
“ചിരിക്കണ്ട കുഞ്ഞിരാമ …..ഇവിടെ പൊട്ടിയ സല്‍സ കുപ്പികള്‍ക്ക് കയ്യും കണക്കുമില്ല. നീ ആണാണെങ്കില്‍, കണ്ടനകത്തു നിന്ന് ഒരു കുപ്പി സല്‍സ വാങ്ങി കാലടി സെന്ററില്‍ എത്തിക്ക്, ഞങ്ങള്‍ക്ക് അത് മാത്രം മതി.”
തൊരപ്പന്‍ ഇത്തിരി ഗൌരവത്തോടെയാണ് പറഞ്ഞത് .
കുഞ്ഞിരാമന്‍ ആ വെല്ലുവിളി ഏറ്റെടുത്തു.
“പക്ഷെ ഒറ്റ കണ്ടീഷന്‍, ഇതില്‍ വിജയിക്കുന്ന തന്നെ ആരും ‘സല്‍സ കുഞ്ഞിരാമ, സല്‍സ കുഞ്ഞിരാമ എന്ന് വിളിക്കരുത് ‘ എന്‍റെ പഴയ പേരുതന്നെ വിളിച്ചാമതി, കൂമന്‍ കുഞ്ഞിരാമന്‍”
“ഓക്കേ ഏറ്റു”
വെറും രണ്ടര കിലോമീറ്റെര്‍, അതും ഇത്രശ്ശെ പോന്നൊരു കുപ്പിയുമായി വരാനെന്താ ഇത്ര പണി? എന്നാണ് അവന്‍ ചിന്തിച്ചത്. പക്ഷെ കുഞ്ഞിരാമനറിയില്ലായിരുന്നു, ഇന്ന് ഒരൊറ്റ കാലടിക്കാരനും അബോധാവസ്ഥയില്‍ ആ വെല്ലുവിളിക്കുമുന്നില്‍ ‘ഉം’ എന്ന് മൂളില്ല എന്ന് .
നവംബര്‍ 7, നാളെയാണ് കുഞ്ഞിരാമന്റെ കല്യാണം, പക്ഷെ ഇന്നാണ് അതിനേക്കാള്‍ വലിയ സുദിനം. ആ ധീരദൌത്യം ഏറ്റെടുത്ത കല്യാണചെക്കന്‍, ഇന്നാണ് സല്‍സ കാലടിയില്‍ എത്തിക്കാമെന്നു ഏറ്റിരിക്കുന്നത്.കല്യാണ പാര്‍ട്ടി ആ സല്‍സ പൊട്ടിച്ചാണ് തുടങ്ങുന്നത് .
ബീവറെജ് അടക്കാന്‍ നേരത്ത് , രാത്രി ഒന്‍പതു മണിയോട് കൂടിയാണ് കുഞ്ഞിരാമന്‍ കണ്ടനകത്ത് എത്തിയത് .
“ഒരു സല്‍സ”
ജീവനക്കാര്‍ ഞെട്ടിത്തരിച്ചു നിന്നു, സഹക്യൂവന്മാര്‍ അടക്കം പറഞ്ഞു.അടിച്ചു പാമ്പായി കിടന്നിരുന്നവര്‍ വരെ ആ വീരനെ എണീറ്റ് നിന്നു എത്തി നോക്കി .
ഓര്‍ക്കാപ്പുറത്ത് വേള്‍ഡ്കപ്പ് ഫൈനല്‍ കളിയ്ക്കാന്‍ അവസരം കിട്ടിയ ശ്രീശാന്തിനെപോലെ കുഞ്ഞിരാമന്റെ ഹൃദയവും വിജൃംബിച്ചു. അതു വാങ്ങി പുറത്തേക്കു നടക്കുമ്പോള്‍ കുഞ്ഞിരാമന് തന്നോട് തന്നെ അസൂയ തോന്നി .
“രാമാ….നാളെ എപ്പഴാ മുഹൂര്‍ത്തം ?”
എല്‍ പി സ്കൂളില്‍ തന്നെ പഠിപ്പിച്ച ശേഖരന്‍ മാഷാണ് .
“ഒന്‍പതരയ്ക്ക് , മാഷ് വരില്ലേ “
“ഞാന്‍ നേരത്തെ എത്തില്ലേ. അല്ലാ എന്താപ്പ കയ്യില് ? കല്യാണ തലേന്നും വെള്ളമടിക്കാതെ ഉറക്കം വരില്ലേ ?
“അയ്യോ മാഷെ ,ഞാന്‍ കുടി നിര്‍ത്തിയിട്ടു അഞ്ചാറു കൊല്ലായി. ഇത് ഒരു കുപ്പി സല്‍സയാണ് കാലടീക്ക് കൊണ്ടാവാനാ . “
“എന്തത്താന്‍റെ കുഞ്ഞിരാമാ, അന്‍റെ തലയ്ക്കു ഓളണ്ടോ? നിനക്ക് സല്‍സമുക്കിനെക്കുറിച്ച് അറിയാഞ്ഞിട്ടാ. ഇതായിട്ടു അവിടേക്ക് പോണത് അപകടാണ്. ഈ കുപ്പി നീ ഇവിടെ കല്ലുമ്മെ എറിഞ്ഞു പൊട്ടിച്ചോ, എന്നാ നിനക്ക് ജീവനോടെയെങ്കിലും വീട്ടിലെത്താം.”
വിജൃംബിച്ചുകൊണ്ടിരുന്ന ആ ഹൃദയം പെട്ടെന്ന് സെവന്സില്‍ പെനാല്‍ട്ടി കിക്ക് തടുക്കാന്‍ നിക്കണ ഗോളീടെ പോലെ പെടച്ചു തുടങ്ങി. അവര്‍ക്ക് ചുറ്റും ആളുകൂടി, സല്‍സമുക്കിന്‍റെ ഭീകരത വിവരിച്ചു കൊടുക്കുമ്പോള്‍ ഒരു കുടിയന്റെയും നാവു കുഴഞ്ഞില്ല. കുഞ്ഞിരാമന് വേണ്ടേര്‍ന്നിലാന്നായി. അവന്‍ മാഷിനേം വിളിച്ചോണ്ട് അവിടുന്ന് നടന്നു.
“മാഷെ , എനിക്കതവിടെ എത്തിച്ചേ പറ്റൂ , പക്ഷെ ഇപ്പൊ പേടിയാവുന്നു , എന്താചെയ്യാ ?”
“നീ കുറച്ചടിച്ചോ,KSRTC വര്‍ഷാപ്പിന്‍റെ പിന്നില്‍ വാറ്റുണ്ട്, അവിടെ ഒരു ‘കാട്ടുതീ’ കിട്ടും, ധൈര്യത്തിന് ബെസ്റ്റാ”
കുഞ്ഞിരാമന്‍ ജീവിതത്തിലാദ്യമായി മാഷെ തൊഴുതു, എന്നിട്ട് നേരെ വിട്ടു, കാട്ടുതീ കുടിക്കാന്‍ .
പക്ഷെ അകത്തു കയറ്റിയ ധൈര്യം കുറച്ചു കൂടി പോയി. നല്ല കിണ്ടിയായിട്ടാണ് കുഞ്ഞിരാമന്‍ തന്‍റെ യമഹ എഫ് സിയില്‍ കയറിയത്. ആരോ സ്റ്റാര്‍ട്ടാക്കികൊടുത്തു. ബോധമില്ലെങ്കിലും, ഗള്‍ഫിലെ ഓര്‍മ്മയില്‍ വലതുവശത്തുകൂടിയാണ് വണ്ടിയോടിക്കുന്നത് എങ്കിലും, ഒരു കൈ അരയിലെ സല്സയുടെ മോളില്‍തന്നെയായിരുന്നു.
എല്‍പി സ്കൂള്കഴിഞ്ഞപ്പോ വണ്ടി ഓഫായി.കുഞ്ഞിരാമന് സല്‍സമുക്കിന്‍റെ ‘കളികള്‍’ മണത്തു. കിക്കായ കുഞ്ഞിരാമന്‍ കിക്കറടിക്കാന്‍തുടങ്ങി, 3,9,17…. രക്ഷയില്ല, ആഞ്ഞടിച്ചിട്ടും വണ്ടി സ്റ്റാര്‍ട്ടാവുന്നില്ല. കുഞ്ഞിരാമന്‍ വിട്ടില്ല, ബൈക്കവിടെ വെച്ച് കാലടിയിലേക്ക് നടക്കാന്‍ തുടങ്ങി.
“സല്‍സ മുക്ക് നടന്നു താണ്ടിയാല്‍ വെയിറ്റ് കൂടുകയേ ഉള്ളൂ “
പതിനൊന്നരയായി, മാലപ്പടക്കവും നോട്ടുമാലയുമായി കാത്തുനില്‍ക്കുകയാണ് കുഞ്ഞിരാമന്‍റെ കമ്പനിക്കാര്‍. ഉറക്കം വേണ്ടെന്നു വെച്ച് മറ്റു കുടിയന്മാര്‍ കൂടി കാലടി സെന്ററില്‍ എത്തിച്ചേര്‍ന്നു. ഇന്ന് ഞങ്ങളുടെ ‘സല്‍സശാപം’ മാറും , ഇതുവരെ തങ്ങളെ കളിയാക്കിയിരുന്ന തവനൂരിലെയും എടപ്പാളിലെയും കുടിയന്മാരുടെ മുന്നിലൂടെ ഇനി തല ഉയര്‍ത്തി പിടിച്ചു നടക്കാം.
“ശശിയേ……..പിന്നിക്കോക്ക്യാ, ഓണതലേന്ന് ബീവറെജിലുള്ളതിനേക്കാള്‍ ആളുണ്ട്, മ്മടെ സല്‍സ നാട്ടാര് കൊണ്ടോവോ ?”. കുട്ടപ്പന് പേടി
“അവന്‍ സല്‍സ കൊണ്ടുവരുന്നത് നമ്മക്ക് കുടിക്കാനാ, അത് നമ്മള് തന്നെ കുടിക്കേം ചെയ്യും.”കുട്ടപ്പന് സന്തോഷമായി.
എട്ടില്‍ പഠിക്കുമ്പോ അറിയാതെ (ഇനി അറിഞ്ഞിട്ടാണോ എന്ന് അറിയില്ല ) ലേഡീസ് ടോയ് ലെറ്റില്‍ കയറിയ പ്രിന്‍സിപ്പാളെ പൂട്ടിയിട്ടു കൂവിയവനാണ് കുഞ്ഞിരാമന്‍. അവന്റെ ആ ധൈര്യത്തിന്റെ വിശ്വാസ്യതയാണ് ആ കൂടി നില്‍ക്കുന്ന ജനക്കൂട്ടം.
പക്ഷെ, കുഞ്ഞിരാമനെ കാത്തിരുന്നവരുടെ നെഞ്ചുകളിലേക്ക് തീകോരിയിട്ടുകൊണ്ട് ആ ന്യൂസ് ഫ്ലാഷായി .
“കുഞ്ഞിരാമന്‍ ബോധമില്ലാതെ സല്‍സ മുക്കില്‍ കിടക്കുന്നു “
“അപ്പൊ സല്‍സ?” അതെ, അവിടെ കൂടിനിക്കുന്നവര്‍ക്കറിയേണ്ടത് സല്‍സയെകുറിച്ചായിരുന്നു, അവനെ കുറിച്ചല്ല .
‘രതി നിര്‍വ്വേത’ത്തില്‍ പണ്ട് ജയഭാരതി (ഇപ്പൊ ശ്വേത മേനോനും ) കിടക്കണ പോലെയാണ് മണവാളന്‍ ഓഫായി കിടക്കുന്നത്. പൊട്ടിയ കുപ്പിയില്‍ നിന്ന് അവസാന തുള്ളി സല്‍സയും മണ്ണിലേക്ക് ഒഴുകി കഴിഞ്ഞിരുന്നു .
പിറ്റേന്ന്, തന്‍റെ കല്യാണ ദിവസം ഉച്ചക്ക് ഒന്നരയ്ക്കാണ് എടപ്പാള്‍ ആസ്പത്രീല്‍ വെച്ച് കല്യാണ ചെക്കന്‍റെ ബോധം തെളിയുന്നത്. കണ്ണ് തുറന്നത് ക്ലോക്കിലെക്കായിരുന്നു.
“കല്യാണം?” കുഞ്ഞിരാമന്‍ ചോദിച്ചു
“കഴിഞ്ഞു, കഴിഞ്ഞു ……..അതെ മുഹൂര്‍ത്തത്തില്‍ തന്നെ ഓളെ വേറാരോ കെട്ടി “കഞ്ചന്‍ എടുത്തടിച്ചപോലെ മറുപടി കൊടുത്തു .
പക്ഷെ തൊരപ്പന്‍ കുറച്ചു സീരിയസ് ആയിട്ടാണ് ബാക്കി പറഞ്ഞത് .
“കല്യാണതലേന്ന് പോലും വെള്ളമടിച്ചു വഴീക്കിടക്കണ ഒരു കള്ളുകുടിയനെ അവര്‍ക്ക് വേണ്ട എന്ന് പറഞ്ഞു “
കുഞ്ഞിരാമന്‍ നാലു പേരുടെ മുഖത്തേക്കും നോക്കി, ഇടറുന്ന ശബ്ദത്തോടെ പറഞ്ഞു ,
“നിങ്ങളൊക്കെ കാരണാ എന്‍റെ കല്യാണം മുടങ്ങീത്”
കുട്ടപ്പാന്‍റെ കണ്ട്രോളുപോയി,” എടാ കള്ളുകുടിയാ…….അന്നോട് ഞങ്ങള് പറഞ്ഞോ കാട്ടുതീ പോയി മോന്താന്‍ ? എന്നിട്ട് കുറ്റം ഞങ്ങള്‍ക്ക്.” സല്‍സ കിട്ടാത്ത ദേഷ്യമാണ് കുട്ടപ്പന് .
തൊരപ്പന്‍ കുഞ്ഞിരമാനോട് മയത്തില്‍ ചോദിച്ചു,
“അല്ലടാ …..നീയെന്തിനാ നടന്നു വന്നെ? ബൈക്കില്‍ വന്ന ചിലപ്പോ സല്‍സ കാലടീല് എത്തിയേനെ, നിന്‍റെ കല്യാണവും ചിലപ്പോ നടന്നേര്‍ന്നു”
“വരണവഴി ബൈക്ക് ഓഫായി, അരമണിക്കൂറ് നിന്ന കിക്കറടിച്ചിട്ടും വണ്ടി സ്റ്റാര്‍ട്ടായില്ല”
അത് കേട്ടതോടുകൂടി തൊരപ്പനും അലറി, “സല്‍സകുഞ്ഞിരാമാ, യമഹ കിക്കറില്ലാതെ ഇറക്കുന്ന എഫ് സിയുടെ ഏതു കിക്കറാടാ നീ അരമണിക്കൂറടിച്ചത് ?”
വാല്‍കക്ഷണം:
1. പാവം സല്‍സമുക്കിനു , കല്യാണം മുടക്കി എന്ന പേര് കൂടി സല്‍സ കുഞ്ഞിരാമന്‍ കാരണം ചാര്‍ത്തികിട്ടി .
2. സല്‍സകുഞ്ഞിരാമന്‍റെ പെണ്ണിനെ കെട്ടിയത്, ഒരു ബീവറെജ് ജീവനക്കാരന്‍ തന്നെയായിരുന്നു എന്ന് പിന്നീടറിഞ്ഞു. എന്ത് ചെയ്യാനാ? ……..വിധി, ഇപ്പോഴത്തെ മലയാള സിനിമ പോലെയാണ്, ഫുള്ള് ട്വിസ്റ്റാ!
3. ലീവ് പെട്ടന്ന് മതിയാക്കി തിരിച്ചുപോകുമ്പോ, സല്‍സ മുക്കില്‍ കാറു നിര്‍ത്തിച്ചു, പൊട്ടികിടക്കുന്ന സല്‍സ കുപ്പികളിലേക്കു നോക്കി സല്‍സകുഞ്ഞിരാമന്‍ കുറച്ചുനേരം കരഞ്ഞു എന്ന് ഡ്രൈവര്‍ ബഷീറിക്ക പറഞ്ഞറിഞ്ഞു.
“കുഞ്ഞിരാമേട്ടന്‍ ആരെയോര്‍ത്താണാവോ കരഞ്ഞത് , പെണ്ണിനെയോ അതോ സല്‍സയെയോ ?”
ഞാന്‍ പറഞ്ഞതെല്ലാം നുണകളായിരുന്നു ,
പക്ഷെ ആ നുണകളിലൂടെ ഞാന്‍ പറഞ്ഞത് സത്യങ്ങള്‍ മാത്രമായിരുന്നു
എന്റെ വിയര്‍പ്പിന് ശവത്തിന്‍റെ മണമാണ്,
എന്‍റെ ചോരയ്ക്ക് ആത്മാവിനെക്കാള്‍ തണുപ്പുമാണ്,
എന്നിട്ടും ഞാന്‍ ജീവിച്ചിരിക്കുന്നു!!!
എനിക്കിന്ന് മിടിച്ചുകൊണ്ടിരുന്ന ഒരു ചുവന്നകല്ലു വീണുകിട്ടി
“ഞാന്‍ നിന്‍റെ ഹൃദയമാണ്”
എനിക്കു വിശ്വസിക്കാന്‍ പ്രയാസം
ഞാന്‍ ആലോചിച്ചുകൊണ്ടിരുന്നു, “എന്‍റെ ഹൃദയം കല്ലാണോ?”
മണിക്കൂറുകള്‍ നീണ്ട ആലോചനയ്ക്കിടയില്‍
എന്‍റെ ഹൃദയം എപ്പോഴോ നിലച്ചു.
എനിക്കുത്തരം കിട്ടി,
അതിപ്പോള്‍ കല്ലല്ല, ശവമാണ്.
എന്റെ നിഴലിനെ കാണാനില്ല!
ഞാന്‍ കാത്തുനിന്നു.പിന്നെ തിരിഞ്ഞുനടന്നു.
എവിടെയെങ്കിലും വഴിയറിയാതെ അവള്‍ എന്നെ കാത്തു നില്‍ക്കുന്നുണ്ടാവും.
എന്‍റെ തെറ്റാണ്, ഇടയ്ക്ക് തിരിഞ്ഞുനോക്കേണ്ടതായിരുന്നു അവളിലേക്ക്.
ഇരുട്ടുപ്രാപിച്ച ഒരിടവഴിയില്‍ ഞാനെത്തി.ചുറ്റും ഒരായിരം നിഴലുകള്‍ എന്നെ വലം വെച്ചു.
ഞാന്‍ കണ്ടുനിന്നു, കുറേനേരം.
ഞാന്‍ തേടുന്ന ആ രൂപം അതിലുണ്ട് എന്നെനിക്കറിയാം.
പക്ഷെ എനിക്കിപ്പോഴും തിരിച്ചറിയാനായിട്ടില്ല, അതിലെന്‍റെ നിഴലേതാണെന്ന്.
ഞാനവളെ എന്നിലേക്കു തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചു.
നിശബ്ദതയെ വിളിക്കാനാണ് ഞാന്‍ ശബ്ദംമുണ്ടാക്കേണ്ടത്.
പക്ഷെ എന്തു വിളിക്കണം? എന്‍റെ നിഴലിന്‍റെ പേര് എനിക്കറിയില്ല!
അപ്പോഴും ആ നിഴലുകള്‍ നിശബ്ദമായി എന്നെ പ്രകോപിപ്പിച്ചുകൊണ്ടേയിരുന്നു
ഞാന്‍ തിരിച്ചറിഞ്ഞു, നിശബ്ദതയാണ് ഏറ്റവും ഭയാനകമായ ശബ്ദം.
നിഴലില്ലാതെ എനിക്ക് ജീവിക്കാനാവില്ല.എനിക്കൊരു നിഴലിനെവേണം
ചുറ്റും അലയുന്ന അസഖ്യം നിഴലുകളിലൊന്നിനെ കടന്നുപിടിച്ച്, തിരിഞ്ഞുനോക്കാതെ ഞാനോടി, വെളിച്ചത്തിലേക്ക്.
പക്ഷെ എനിക്കുറപ്പായിരുന്നു, അതെന്‍റെ നിഴലല്ല എന്ന്.
കുതറികൊണ്ടിരിക്കുന്ന ആ നിഴലിനെ എന്നോടടുപ്പിച്ച്, കിതച്ചുകൊണ്ട് ഞാന്‍ വെളിച്ചംകണ്ടു.
പക്ഷെ, അപ്പോഴും നിഴലില്ലാതെ ജീവിക്കുന്ന ഒരുപാടുപേരുടെ നിഴലുകള്‍ ആ ഇടവഴിയില്‍ ബാക്കിയായിരുന്നു
ഞാന്‍ മരിച്ചു.
ആരും കരഞ്ഞില്ല.
വാഴയിലയ്ക്ക് ആളു പോയെങ്കിലും, എന്‍റെ നീളമുള്ള വാഴയില കിട്ടിയില്ല.
പിന്നെ കുറേപേര്‍ക്ക് വേണ്ടത് ഒരു മാവായായിരുന്നു,എനിക്ക് ചിതയൊരുക്കാന്‍. അക്കൂട്ടര്‍ പറമ്പിലേക്കിറങ്ങിനോക്കി,മാവും കണ്ടില്ല.
പക്ഷെ, ഇന്നലെ ‘ജീവനോടെയുള്ള ഞാന്‍’എഴുതിയ ഒരു കുറിപ്പുകണ്ടു.
“നാളെ… ഞാന്‍ മരിക്കും….
തെക്കേമുറിയിലെ താക്കോലുകളഞ്ഞുപോയ അലമാറ കുത്തിത്തുറക്കണം.അതില്‍ നിറയെ ഞാനെഴുതി മുഴുമിപ്പിക്കാതെവെച്ച കഥകളാണ്.ആ കടലാസുകെട്ടുകള്‍ പുറത്തെടുത്ത് അതുകൊണ്ടെനിക്കൊരു ചിതയൊരുക്കണം.ഞാന്‍ എരിഞ്ഞടങ്ങേണ്ടത് ആ തീയിലാവണം.”
ആരോ അതു ചെയ്തു.
കണ്ടുനിന്നവരാരും തടയാന്‍ പോയില്ല.”മാവു ലാഭം!”
എന്‍റെ ചിത കത്തിത്തുടങ്ങി.
അന്തരീക്ഷത്തില്‍, കാലങ്ങളായി ആ വെള്ളകടലാസുകളില്‍ ഞാന്‍ ഒഴുക്കിക്കളഞ്ഞിരുന്ന മഷിയുടെ ഗന്ധം പരന്നു. സാമ്പ്രാണിപുകയ്ക്ക് മണമില്ലാതായി.
ആ കടലാസുകൂംമ്പാരത്തില്‍ ഞാന്‍ വേവുമ്പോള്‍ എല്ലാവരും ഒരു കരച്ചില്‍ കേട്ടു.
അതെന്‍റെതായിരുന്നില്ല, എന്നെ പൊതിഞ്ഞുകിടന്ന എന്‍റെ കഥാപാത്രങ്ങളുടേതായിരുന്നു. ഞാന്‍ ജീവന്‍ കൊടുത്തിട്ടും വളര്‍ത്താതിരുന്ന ഭ്രൂണങ്ങളുടെ അവസാനത്തെ കരച്ചില്‍.
ഇതിനുമുന്‍പും അവര്‍ കരഞ്ഞിട്ടുണ്ട്.
എത്രയോ രാത്രികളില്‍, കാലുകള്‍ മേശപ്പുറത്തേക്കു നീട്ടിവെച്ച്, പുതിയ കഥയുടെ ബീജത്തിനായി കണ്ണടയ്ക്കുമ്പോള്‍, ഞാന്‍ കേള്‍ക്കാറുണ്ടായിരുന്നു ഇതേ കരച്ചില്‍.
ആ കരച്ചില്‍ എനിക്കൊരാസക്തിയായിരുന്നു. മരിച്ചിട്ടും ഞാനടിമപെട്ടിരിക്കുന്ന ലഹരി! അതുകൊണ്ടാണെന്‍റെ ചിത ഇങ്ങനെയായത്.
ആ കരച്ചില്‍ നിലവിളികളായി.
ആ നിലവിളികേട്ട ആരോഒരാള്‍ ചിതയിലേക്ക് വെള്ളമൊഴിച്ചു.
എന്‍റെ ചിത കെട്ടു.
കരിയാന്‍ തുടങ്ങിയ എന്‍റെ കഥാപാത്രങ്ങളെയെല്ലാം അയാള്‍ എന്നോട് ചോദിക്കാതെ വാരിയെടുത്തുകൊണ്ടുപോയി.
കൂടിനിന്നവര്‍ കഷ്ടം വെച്ച് പിരിഞ്ഞുപോയി. പാതിവെന്ത ഞാന്‍ മാത്രം ബാക്കിവന്നു.
ചോര വറ്റിയ, മാംസം കരിഞ്ഞുതീരാത്ത, എന്‍റെ ശവം ആ നനഞ്ഞ മണ്ണില്‍ ഒറ്റയ്ക്ക് കിടക്കുമ്പോള്‍, ദൂരെ ആ കഥാപാത്രങ്ങള്‍ ചിരിക്കുന്നതു ഞാന്‍ കേട്ടു.
അവര്‍ക്കീ കാഴ്ച്ച ഒരു ലഹരിയായിയിരുന്നിരിക്കണം.
എന്തിനുവേണ്ടിയാണ് ഞാന്‍,
വില്‍ക്കാന്‍ പറ്റാത്തൊരു ജന്മവുമായി
വാടകയ്ക്ക് ഈ ഭൂമിയില്‍ ജീവിക്കുന്നത്?
എന്‍റെയുള്ളില്‍ ഉത്തരങ്ങളുണ്ടായിരുന്നു,
പക്ഷെ എനിക്കു നേരിടാന്‍ ചോദ്യങ്ങളുണ്ടായിരുന്നില്ല
ഇനി നീയൊരു ചിരിയായി മാറിയിരുന്നെങ്കില്‍,
ഈ നിമിഷം വരെയുള്ള നീയെന്ന ദുഃഖത്തെയും ഞാന്‍ പ്രണയിച്ചിരുന്നേനെ…..
സ്വന്തം ആത്മാവിനെ പ്രണയിക്കുന്നവന്‍.ഭ്രാന്തന്‍ തന്നെയാണു ഞാന്‍.ആ ഉന്മാദത്തിന്‍റെ നിമിഷങ്ങളിലെപ്പോഴോ, എന്‍റെ സിരകളില്‍ നിന്ന് , നിന്നെ വരികളിലേക്ക് പകര്‍ത്തുവാന്‍ ഒരു വിഭ്രാന്തിയുണ്ടായി.
നിശബ്ദമായി പ്രണയിക്കുന്നവനാണു ഞാന്‍ .
എന്നിലെ എന്നോടു വാചാലമാകുവാന്‍ ,എനിക്ക് ഈ കടലാസുകക്ഷണത്തിന്‍റെ ആവശ്യമില്ല.
പക്ഷെ, ഈ കാലഘട്ടം അയിത്തം കല്‍പിച്ച, എന്‍റെ തലമുറ വിസ്മരിച്ചുകഴിഞ്ഞ ‘പ്രണയലേഖനം’ഞാനെഴുതുമ്പോള്‍ പ്രത്യേകതകള്‍ ഏറെയാണ്.
കാരണം, എന്‍റെ നായിക , എന്നില്‍ ജീവിക്കുന്ന, എന്നെ ജീവിപ്പിക്കുന്ന , എന്‍റെ ആത്മാവായ നീ തന്നെയാണെന്നതാണ്.
പ്രണയമെന്ന ഭ്രമം എന്നില്‍ നീയാണ് നിര്‍വ്വചിച്ചത്.
ഒരുമിച്ച് ജനിച്ച് , പിന്നെ ഒരുമിച്ച് മരിക്കാന്‍ ഭാഗ്യമുള്ളവരാണു നമ്മള്‍.
നിന്നിലൂടെയാണ് ഞാന്‍ ഈ ജീവിതം സഞ്ചരിച്ചുതീര്‍ക്കുന്നത്.പക്ഷെ എനിക്ക് തെറ്റിയ വരികളെല്ലാം നിന്നിലേക്കുള്ളതായിരുന്നു.
ഉറപ്പാണ്,നിന്‍റെ വിരലുകള്‍ ഈ വരികളെ തഴുകി കടന്നുപോകില്ല എന്ന്.
ഇതിനൊരു മറുപടി നീ വരികളാല്‍ കോറിയിടില്ല എന്നുമെനിക്കറിയാം.
പക്ഷെ ഇതൊരു വെളിപ്പെടുത്തലാണ്, നിനക്കൊപ്പം ഞാന്‍ മാഞ്ഞതിനുശേഷവും നിലനിന്നേക്കാവുന്ന , തീവ്രാനുരാഗത്തിന്‍റെ ഓര്‍മ്മപ്പെടുത്തലുകള്‍.
ജീവിതത്തില്‍ ആദ്യമായെഴുതിയ പ്രണയലേഖനമാണിത്, അതിങ്ങനെയായതില്‍ എനിക്ക് ദുഖമില്ല.ഞാന്‍ തിരിച്ചറിയുന്നു,’മുറിവേറ്റ ശബ്ദം പ്രതിധ്വനികള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കും’.
ആ സ്വപ്നം കാണാന്‍ വേണ്ടിയാണ് ഞാനിന്നുറങ്ങിയത്,
പക്ഷെ അതെ സ്വപ്നം കണ്ടുതന്നെയാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്
ആ കാലൊച്ചകേട്ടാണ് ഞാന്‍ മയങ്ങിയത് . സത്യം.
അയാള്‍ വരുന്നുണ്ടെന്നറിഞ്ഞ് ഞാന്‍ കണ്ണടയ്‌ക്കുകയായിരുന്നു അങ്ങനെ ഒരു ഭാഗ്യമുണ്ടെനിക്ക്,അരികില്‍ ഇരുട്ടുനിറഞ്ഞാല്‍ ഒന്നു കണ്ണടച്ചാല്‍ മാത്രം മതി എനിക്കുറങ്ങാന്‍.
അതുകൊണ്ടുതന്നെ ആ കാലൊച്ചകള്‍ എനിക്കരികിലെത്തും മുന്‍പേ ഞാന്‍ ഉറങ്ങികഴിഞ്ഞിരുന്നു.
“വിഡ്ഡിയാണ് നീ ,എന്നെ , ഈ കാലനുവേണ്ടി എന്നെന്നേക്കുമായി ഉറങ്ങാന്‍ മാത്രം വിധി നിന്നോട് കരുണ കാട്ടിയിട്ടില്ല”.
ജീവിതത്തിലാദ്യമായി ഉറക്കം പാതിവഴിക്കുപേക്ഷിച്ച് ഞാന്‍ കണ്ണുതുറന്നിരിക്കുന്നു!
ആശ്ചര്യമായിരുന്ന ആദ്യം,എങ്ങനെ ഞാന്‍ കണ്ണുതുറന്നെന്ന്?.
പക്ഷെ മനസ്സ്, ആ പ്രതിഭാസത്തിന്‍റെ പൊരുതേടി പോയില്ല,പകരം, കാലണ്റ്റെ പരിഹാസ വാക്കുകളെയാണ് ചികഞ്ഞെടുത്തത്.
അധികം വൈകാതെ മനസ്സ് മറുചോദ്യം കണ്ടെത്തി,
“പക്ഷെ എനിക്കുറപ്പാണ് ,തെക്കുനിന്നുതന്നെയാണ് നായ ഓളിയിട്ടത്,ആ കാലന്‍ കോഴി എനിക്ക് വേണ്ടി തന്നെയാണ് കൂവിയത്”.
“നീ മറന്നുപോയിരുക്കുന്നു ,മരണം ഇന്നത്തെ മനുഷ്യന്‍റെ ഭ്രമമല്ല.അവരാരും എന്നെ കാത്തിരിക്കുന്നുമില്ല,ഞാന്‍ വീണ്ടുമാവര്‍ത്തിക്കുന്നു.വിഡ്ഡിയാണ് നീ ,കാലനെ കാത്തിരിക്കുന്ന പമ്പര വിഡ്ഡി”.
കാലൊച്ചകള്‍ അകന്ന് പോയി.
നിശബ്ദത!
എനിക്കുറക്കം വരുന്നില്ല,ഞാന്‍ കാതോര്‍ത്തു. നിശബ്ദത!
കാലന്‍ കോഴിയും ,നായയും ഉറങ്ങിയിരിക്കുന്നു.
“ആത്മഹത്യ ചെയ്തവന്റെ ജല്പനങ്ങള്‍ക്കും ,
കാലം തെറ്റിയ ഒരു വിണ്ടുവിചാരത്തിനും സമാനതകള്‍ ഉണ്ടായേക്കാം”