Tag Archives: deepu pradeep

ശേഷം


എനിക്കു മുന്‍പേ പിറവിയായിരുന്നു

എനിക്കു ശേഷം മരണവും


കട്ട് പീസ്‌ കുട്ടന്‍


ഓന്‍ തന്നെയൊരു കഥയാണ്‌ , ഇതോന്റെ കഥയാണ്
ക്ലൈമാക്സിലെ കൊടും ട്വിസ്റ്റില്‍ ഓന്‍ ശശികുമാറും , ഓള് ശശികലയും ആവണ കഥ.
കൊല്ലം 2009, പിപ്പിരി ചളി ബാബൂന് മീശയും താടിയും ജോയിന്റായ കൊല്ലം !
പൊന്നാനി-കുറ്റിപ്പുറം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തി . ഒരു ശനിയാഴ്ച ……..

കുന്നത്ത് കുപ്പിപൊട്ടുന്ന സൌണ്ട് അരക്കിലോമീറ്റര്‍ അപ്പുറത്തുനിന്ന്‍ മണത്തറിഞ്ഞിട്ടാണ് സീനിലേക്ക്‌ കുട്ടന്‍റെ മാസ്സ് എന്‍ട്രി.
കുട്ടന്‍ ! പത്തില്‍ തോറ്റപ്പോ , നാടുവിട്ട് ബോംബെയില്‍ ചെന്ന് വീട്ടിലേക്കു ഫോണ്‍ ചെയ്ത് “ഞാനിനി ഇന്ത്യേക്കില്ല” ന്ന്‍ പറഞ്ഞ കുട്ടന്‍ ! ‘മകനേ തിരിച്ചുവരൂ’ എന്ന് കുട്ടന്റച്ഛന്‍ മാതൃഭൂമി കോഴിക്കോട് എഡിഷനില്‍ ( അന്ന് മലപ്പ്രം എഡിഷന്‍ കോട്ടക്കലില്‍ അടിച്ചു തുടങ്ങീട്ടില്ല) പരസ്യം ചെയ്തതിന്റെ രണ്ടാം നാള്‍ കുട്ടന്‍ നാട്ടിലെത്തി . കോഴിക്കോട് എഡിഷനിലെ പരസ്യം കണ്ടു, ബോംബയിലുള്ള കുട്ടന്‍, കൊങ്കണ്‍ റെയില്‍വേയുടെ സ്ഥലമെടുപ്പ് പോലും കഴിഞ്ഞിട്ടില്ലാത്ത അന്ത കാലത്ത് എങ്ങനെ നാട്ടിലെത്തി എന്നത് ഇപ്പളും ഒരു ചുരുളഴിയാത്ത രഹസ്യമാണ് . കുട്ടന്റച്ഛന്‍ വിചാരിക്കണത് ‘ഒക്കെ മാതൃഭൂമിയുടെ പവറാ’ ണെന്നാണ് . അതുകൊണ്ടാണ് മടങ്ങി വന്ന കുട്ടന് മേലെ അങ്ങാടീല് ടൈലര്‍ ഷാപ്പ് ഇട്ടുകൊടുത്ത്, അതിനു ‘മാതൃഭൂമി കട്ടിങ്ങ്സ്’ എന്ന് പേരിട്ടത് . ടൈലര്‍ഷാപ്പിനൊപ്പവും പ്രചരിപ്പിക്കുന്നുണ്ട് ഒരു സംസ്കാരം , അത് പിന്നെ പറയാം.

കുട്ടന്‍ ചെന്ന് നോക്കുമ്പോ ഫസ്റ്റ് റൌണ്ട് കഴിഞ്ഞിരുന്നു. തിരുമ്പണ കല്ല്‌മ്മെ തവള കുട്ട്യോള് ഇരിക്കണ മാരി ഇരിക്ക്യാണ്‌ ഭീകരനും, പിപ്പിരി ബാബുവും , വെപ്രാളം വിഭീഷും .

സാധനം കിളി സോഡയാണ്. അതെ കിളി സോഡ !! കുപ്പിടെ പുറത്ത് പറക്കണ കിളിയുടെ സ്റ്റിക്കറൊട്ടിച്ച സോഡ , അടിച്ചാല്‍ തലയില്‍ നിന്ന് കിളി പറക്കണ സോഡ ! വണ്‍ & ഓണ്‍ലി കിംഗ്‌ ഫിഷര്‍ ബിയര്‍ . അതിന്റെ വിജയ്‌ മല്യക്ക് പോലുമറിയാത്ത നാട്ടു ഭാഷയാണ്‌ കിളി സോഡ .

നാരങ്ങ സോഡ മണപ്പിച്ചാല്‍ വരെ പിപ്പിരിയാവണ പിപ്പിരി ബാബു നല്ല കിണ്ടിയാണ്, ജാതി കരച്ചില് .
വെപ്രാളം വിഭീഷ് സമാധാനിപ്പിക്കുന്നുണ്ടായിരുന്നു
“ഇയിങ്ങനെ മോങ്ങല്ലേ പിപ്പിര്യെ….പോലീസാരന്‍ ചെള്ളക്കിടണ ആദ്യത്തെ മനുഷ്യനൊന്നും അല്ലാലോ നീയ് ? അബദ്ധോക്കെ ഏതു പോലീസാരനും പറ്റും ”
” അയാളെ പോലീസിലിടുത്ത ആ പോലീസുകാരനാണ് അബദ്ധം പറ്റീത് . കള്ള പന്നി ” ഭീകരന്‍ ഒരു രക്ഷേ ഇല്ല , കട്ട കലിപ്പിലാണ്

സംഭവം കോണ്‍സ്റ്റബിള്‍ സുഗുണന്‍ ബബൂന്റെ ചിറിക്ക് തച്ചേന്റെ ഒന്നാം വാര്‍ഷികാണ് ഈ നടക്കണത്‌ . കിളിയടിക്കാന്‍ ഒരു കാരണം കാത്തിരിക്കുമ്പളാണ് ഇത് കത്തുന്നത് .കഴിഞ്ഞ കൊല്ലം ഇതേ ദിവസായിരുന്നു സുഗുണന്റെ കല്യാണം…. അന്ന് ടൈലര്‍ ഷാപ്പില്‍ കുട്ടന്‍റെ അസിസ്റ്റന്ടായിരുന്ന ബാബു, കല്യാണ ഷര്‍ട്ടിനു കുടുക്ക് വെക്കാന്‍ മറന്നു. സേഫ്ടി പിന്നുകൊണ്ട് കുത്തി നിര്‍ത്തിയ കല്യാണ ഷര്‍ട്ടുമിട്ട് വന്ന സുഗുണന്‍ സാര്‍ , താലി കെട്ടും മുന്‍പ് കല്യാണ പന്തലിലുണ്ടായിരുന്ന ബാബൂന്റെ ചിറിക്ക് കൊട്ടി . ആ ഗദ്ഗത നിമിഷത്തിന്റെ അയവിറക്കല്‍ , ഛെ ബിയറിറക്കലാണ് ഈ നടക്കണത്‌

കിളിപറത്താന്‍ തന്നെയും വിളിക്കാത്തതിന്റെ നീരസത്തിനോട് പോയി പണി നോക്കാന്‍ പറഞ്ഞ് കുട്ടന്‍ ഒരു കുപ്പിയെടുത്തു ചുടുക്കനെ മോന്തി , എന്നിട്ട് പിപ്പിരിയെ മൂപ്പിച്ചു കൊടുത്തു
“ന്നാലും ഷര്‍ട്ടിന്റെ ആറ് സുന വെക്കാന്‍ മറന്നേന് മുഖത്ത് തേമ്പിത് കൊറേ കൂടിപോയി ”
“ഇനിക്ക് അതിന് പ്രതികാരം ചെയ്യണം , ഇന്നെന്നെ ചെയ്യണം ” മോങ്ങല് പൌസ് ചെയ്ത് ബാബു പറഞ്ഞു

“ശര്യാ , മ്മക്കൊരു പണി കൊടുക്കണം ! എല്ലാ പോലീസാര്‍ക്കും ഇതൊരു പാഠം ആവണം “.
അവരെല്ലാരും ബാബുവിന്റെ പ്രതികാരത്തിനായി എന്തും ചെയ്യാനായി തയ്യാറായികഴിഞ്ഞിരുന്നു. അതിപ്പോ വെള്ളടി കമ്പനീന്ന് പറഞ്ഞാ അങ്ങനേണ്. രക്തബന്ധത്തിന് പോലും അത്രക്കങ്ങട് ഗുമ്മുണ്ടാവില്ല
“എന്ത് പണി കൊടുക്കും ?”

ആ ആലോചനയ്ക്കിടയിലാണ് ആറാം പ്രേമവും പോകാളിയ പുഷ്പന്‍ അങ്ങോട്ട്‌ നടന്നു വന്നത്
ചോദ്യം ഭീകരന്‍ ആണ് ഉന്നയിച്ചത്
“ഇയെന്താണ്ടാ അവാര്‍ഡ് സില്‍മേന്ന് സ്ഥലം മാറ്റം കിട്ടിയ നായകനെ പോലെ നടക്കണത്‌ ? ”

“നാളെ ഓള്‍ടെ കല്ല്യാണാടാ”

“ആരടെ ?”

“മ്മടെ കോണ്‍സ്റ്റബിള്‍ സുഗുണേട്ടന്റെ പെങ്ങള്ടെ ! ……ഓള്‍ക്കറിയോന്നറിയില്ല, ഞാന്‍ രണ്ടു കൊല്ലായിട്ട് ഓളെ കാര്യായിട്ട് പ്രേമിക്കുന്നുണ്ടായിരുന്നു ”
നാലുപേരുടെയും മോന്തകള്‍ കണ്ണേങ്കാവ് പൂരത്തിന് കുഴിമിന്നി തെളിഞ്ഞ മാരി തെളിഞ്ഞു.

“ഇതിലും നല്ലൊരു ചാന്‍സില്ല , എങ്ങനൊക്കെ പണി കൊടുക്കാം ?”
“കല്യാണത്തിന് പോയി ഹലാക്കിലെ തീറ്റ തിന്നാം , മുടിപ്പിക്കണം ” ഭീകരന്റെ സജഷന്‍ വന്നു , ടച്ചിങ്ങ്സിനായി വാങ്ങിയ കോലുമുട്ടായി ഈമ്പികൊണ്ട് .
“വേണ്ട്രാ , എന്നൊക്കെ ഞാന്‍ ക്ഷണിക്കാത്ത കല്യാണത്തിന് പോയി തിന്നിട്ടുണ്ടോ , അന്നൊക്കെ ഇക്ക് വയറിളക്കം പിടിച്ചിട്ടുണ്ട് ” കുട്ടന്‍റെ കുമ്പസാരം .
“ന്നാ രാവിലെ പോയിട്ട് പായസ ചെമ്പ് കട്ട് കൊണ്ടരാ ?” വീണ്ടും ഭീകരന്‍ !
“ഭീകരാ……………!! (ബാസ്സ് കൂട്ടിയ ശബ്ദത്തോടെ പിപ്പിരി ചൂടായി ) , അണക്കീ തിന്നാ തിന്നാ ന്നൊരു വിചാരം മാത്രേ ഉള്ളൂ ?”
ഭീകരന്റെ മുഖത്തേക്ക് നിഷ്കളങ്കത തത്കാല്‍ എടുത്തു വന്നു ,
“എന്താന്നറിയില്ല , നിക്ക് ടെന്‍ഷന്‍ കേറ്യാ അപ്പൊ എന്തെങ്കിലും തിന്നണം ”
“ഈ നീയൊക്കെ അപ്പൊ വല്ല ഇന്റെര്‍വ്യൂവിനും പോയാ , അവടിരിക്കണോരെ വരെ പിടിച്ചു തിന്നൂലോ ”

അവസാനം ഒരു ദുല്‍മ് ഐഡിയ തെളിഞ്ഞത് പിപ്പിരിയുടെ തലേലാണ്
“മ്മക്ക് ……………….ഇന്ന് രാത്രി പോയിട്ട് കല്യാണ പെണ്ണ് കിടക്കണ മുറി പൂട്ടാം . രാവിലെ കല്യാണ കമ്മിറ്റിക്കാര് വാതില് തല്ലി പൊളിക്കണത് വിറ്റായിരിക്കും. സുഗുണന് അതിലും വലിയൊരു നാണക്കേട്‌ വരാനില്ല . ചെലപ്പോ മുഹൂര്‍ത്തം വരെ വൈകിപോവും ! ”

“ന്നാ അത് വേണ്ട , മുഹൂര്‍ത്തം വൈക്യാ, സദ്യേം വൈകും ! ” – ഭീകരന്‍

എല്ലാവരും ഭീകരന്റെ മുഖത്ത് നോക്കി പല്ല് ഞെരിച്ചോണ്ടിരിക്കുമ്പോ , വെപ്രാളം വിഭീഷ് ഒറ്റയ്ക്ക് ഭീകരന്റെ അടുത്തേക്ക് ചെന്ന് തോളില്‍ കൈ വെച്ച് പറഞ്ഞു……

“ഭീകരാ……നിന്നെ ഒന്നും പറഞ്ഞിട്ട് ഒരു കാര്യൂല്ല്യ , നിന്റെയൊക്കെ പോഷകാഹാര കാലത്ത് പോഷകം തന്നവനെ തല്ലണം ”

ഭീകരന്‍ തെറ്റ് തിരുത്തി

“ന്നാ ശരി, ആ മുറി മാത്രല്ല എല്ലാ മുറീം പൂട്ടാം !!”

“പുന്നാര ഭീകരാ…….ഭീകരത സൃഷ്ടിക്കല്ലേ. കല്യാണ വീടാണ് . തോനെ ആള്‍ക്കാരുണ്ടാവും , തോനെ അടീം കിട്ടും”
“അടി വിഷയാക്കണ്ട , പക്ഷെ ആര് ചെയ്യും ?”

എല്ലാവരും മുഖത്തോട് മുഖത്ത് നോക്കിയിരിക്കുമ്പോള്‍ അത് കേട്ടു
“മ്മീ ”

അതെ ചെമ്മീന്റെ മ്മീ !!
അതുകേട്ടു എല്ലാവരും നോക്കി ,പട്ടാളക്കാരനെത്ര ഉണ്ട കണ്ടതാ എന്ന ഭാവത്തില്‍ നില്‍ക്കുന്ന കട്ട് പീസ്‌ കുട്ടന്‍ !
കുട്ടനേതാച്ച്ട്ടാ ഐറ്റം . പണ്ട് സ്കൂളില്‍ മാജിക് ഷോ ഉണ്ടാവുമ്പോ ‘
ധൈര്യമുള്ളവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ സ്റ്റെജിലേക്ക് വരിക ‘ എന്ന് മജീഷ്യന്‍ വിളിച്ചു പറയുമ്പോ എല്ലാവരും കുട്ടന്റെ മുഖത്തേക്കാത്രേ നോക്കാ . ഇനി കുട്ടന്‍ എത്തീട്ടില്ലെങ്കില്‍ ഹെഡ് മാസ്റ്റര് വിളിച്ചു പറയൂത്രേ “മാജിക്കാരാ , കുട്ടന്‍ വന്നിട്ട് മതിട്ടോ ഈ ഐറ്റം ‘ ന്ന്‍
അങ്ങനെയുള്ള കുട്ടന്‍ ഇത് ഏറ്റെടുത്തി ട്ടുണ്ടെങ്കില്‍ പിന്നൊന്നും നോക്കാനില്ല .

“ഞാന്‍ പണ്ടവിടെ ആശാരി പണി എടുത്തിട്ടുണ്ട് . ഓള്‍ടെ മുറിക്ക് രണ്ടു സൈഡും ഓടാംപുളി ഉള്ള വാതിലാണ് . പൂട്ടാനൊരു പൂട്ട്‌ നമ്മള് കൊണ്ടോവണ്ടേരും” വിഭീഷ് പ്ലാന്‍ ചെയ്യാന്‍ തുടങ്ങി.
“പൂട്ടാന്‍ താക്കോല് വേണ്ടാത്ത ഒരു ഫോറിന്‍ പൂട്ട്‌ ക്ലബ്ബില്‍ കെടക്കണ്ട് . അത് മതി ”
കാര്യങ്ങളെല്ലാം പെട്ടെന്ന് സെറ്റായ സന്തോഷത്തില്‍ ബിവരേജില്‍ നിന്നും വീണ്ടും സാധനമിറങ്ങി .
അന്ന് കുന്നത്തെ പൊന്തകാട്ടില്‍ തോനെ കിളി പറന്നു .

സമയം: പുലര്‍ച്ചെ ഒന്നര , വേദി : ക്ലബ് പരിസരം
പോവാന്‍ നില്‍ക്കുന്ന കുട്ടന്റെ മുന്നില്‍ പുഷ്പന്റെയുള്ളിലെ കാമുകന്‍ പുറത്തു ചാടി
“ഓള് പാവാടാ , ഒച്ചയുണ്ടാക്കാതെ പൂട്ടീട്ട് പോരണം.നാളെ കല്യാണല്ലേ ,സുഖായി ഉറങ്ങിക്കോട്ടെ , ശല്ല്യപെടുത്തണ്ട ”
പുഷ്പന്‍ കണ്ണ് തുടച്ചു .

താക്കോലില്ലാത്ത ഫോറിന്‍ പൂട്ടുമായി ബൈക്കിന്റെ അടുത്തേക്ക് സ്ലോ മോഷനില്‍ നടക്കുന്ന കുട്ടനെ. പിപ്പിരി പിന്നില്‍ നിന്നും വിളിച്ചിട്ട് ചോദിച്ചു.
“കുട്ടാ……ഗുദാമിലെ ഏരിയേണ് ! അണക്ക് ഒറ്റയ്ക്ക് പോവാന്‍ പേടിയുണ്ടോ ? ഞാന്‍ വരണോ ? ”
കുട്ടന്‍ അതെ സ്ലോ മോഷനില്‍ ആന്റി ക്ലോക്ക് വൈസ് തിരി തിരിഞ്ഞു . ആ മുഖത്ത് പിപ്പിരിക്ക് കൊടുക്കാന്‍ ഒന്നര കിലോ പുച്ഛമുണ്ടായിരുന്നു , ഒരു ഡയലോഗും,
“നീയൊക്കെ ട്രൌസറിടാന്‍ പഠിക്കുന്ന കാലത്ത് ഞാനിവിടെ പാന്റിട്ട്‌ നടക്കുന്നുണ്ടായിരുന്നു ” punch !
ഭീകരന്‍ റ്റാറ്റ കൊടുത്തു , കുട്ടന്‍ പോയി .
“സൂപ്പര്‍ മാരിയോ രാജകുമാരീനെ രക്ഷിക്കാന്‍ പോണ പോലെ തുള്ളിച്ചാടി പോണുണ്ട് , എന്താവുംണാവോ ? ”
ബാക്കിയെല്ലാവരും ക്ലബ്ബില്‍ പോയി വാള് വെച്ചും വെക്കാതെയുമായി കിടന്നുറങ്ങി .

പിറ്റേന്ന് ആദ്യം തല പൊങ്ങി വീട്ടില്‍ പോയ വെപ്രാളം വിബീഷ് , വെപ്രാളം പിടിച്ചു തിരിച്ചോടി വന്നു. എല്ലാവരെയും വിളിച്ചു ആ കാര്യം പറഞ്ഞു .
“കുട്ടന്‍റെ കല്യാണം കഴിഞ്ഞു !! ”
ഭീകരന്റെ വായില്‍ നിന്ന് ഒന്നേ വരാന്‍ ഉണ്ടായിരുന്നുള്ളൂ
“സദ്യേ ബിരിയാണ്യാ ??”
എല്ലാവരും പോസ്റ്റടിച്ചു നിക്കണ കണ്ടപ്പോഴാണ് അവന്‍റെ കുഞ്ഞു കുഞ്ഞു ബോധം മെല്ലെ തെളിഞ്ഞത്
“ങേ !! ഇന്നലെ രാത്രി മുറി പൂട്ടാന്‍ പോയ ഓന്‍ എപ്പളാ കല്യാണം കഴിച്ചേ ? ”
വിഭീഷ് കാര്യം വിശദമാക്കി ,
“രാവിലെ കല്യാണ പെണ്ണിന്റെ വാതില്‍ തുറക്കണില്ല . എല്ലാവരും കൂടി വാതില് പൊളിച്ചു അകത്തു നോക്ക്യപ്പോ മുറീല് കല്യാണപെണ്ണും കുട്ടനും !! കുട്ടനെ ആദ്യം പൊട്ടിച്ചു , പിന്നെ കെട്ടിച്ചു “.
ഐഡിയ കൊടുത്ത പിപ്പിരിയെ പുഷ്പന്‍, ആറാം ബോളും സിക്സറടിച്ച യുവരാജിനെ സ്റ്റുവര്‍ട്ട് ബോര്‍ഡ് നോക്കിയ പോലെ നോക്കി, എന്നിട്ടൊരെയൊരു വാക്കും,
“മനപ്പൂര്‍വ്വാ ”

ഗുണപാഠം : ഒരു മുറി, രണ്ടു സൈഡില്‍ നിന്ന് പൂട്ടാം


ആത്മം


ഒരപകടം പറ്റിയതോര്‍മ്മയുണ്ട്, കിടക്കുന്നതൊരാശുപത്രിയിലാണെന്ന തിരിച്ചറിവുമുണ്ട്. എല്ലാ മുറിവുകളും അവസാനിക്കുന്നതവിടെയാണല്ലോ…….കുറെ തുന്നികെട്ടലുകളുമായി ജീവിതത്തിലേക്ക്, അല്ലെങ്കില്‍ മണ്ണിലേക്ക്.
അതിനപ്പുറം ഒന്നുമറിയില്ല, ഞാന്‍ മരിച്ചോ എന്നുപോലും ഉറപ്പിക്കാനാവാത്ത അവസ്ഥ.ഒരു മൃതിഗന്ധം ചുറ്റും പരന്നിട്ടുള്ളത് എനിക്ക് ശ്വസിക്കാം .

“പേരെന്താ ?”
വിരിഞ്ഞ തെങ്ങിന്‍ പൂങ്കുലയുടെ നിറമുള്ള ഒരു പെണ്‍കുട്ടി, അല്ല ആ ഡോക്ടര്‍ ചോദിച്ചു.
പെരവള്‍ക്ക് പറഞ്ഞുകൊടുക്കണമെന്നാഗ്രഹമുണ്ട്, പക്ഷെ ഓര്‍ത്തെടുക്കാനാവുന്നില്ല.
എന്‍റെ പേര്, എന്‍റെ ഉള്ളിലെ ആഴങ്ങളിലെവിടെയോയാണ്
ആ ചോദ്യത്തിനോട്, അതിന്റെ മുഴക്കത്തോട്‌ അടിയറവു പറഞ്ഞ്, നിസ്സംഗമായും നിര്‍വ്വികാരമായും ഞാന്‍ കിടന്നു.
ഉമിനീരുവറ്റിയ എന്‍റെ വായ ഉത്തരമേകാത്തതുകൊണ്ട് അവള്‍ ആ മുറിയില്‍ നിന്ന് മായുന്നത്, കണ്ണുകളെനിക്ക് കാണിച്ചുതന്നു.

ഞാനോലോചിച്ചു, ‘എന്‍റെ മനസ്സിന് മറവിയേറ്റിരിക്കുന്നുവോ?’. അതറിയാന്‍ വേണ്ടി ഭൂതകാലം എന്നിലവശേഷിപ്പിച്ച ഓര്‍മ്മകളോ , അട്ടിമറിക്കപെട്ട എന്‍റെ സ്വപ്നങ്ങളോ എനിക്ക് ഓര്‍ത്തെടുക്കാന്‍ ശ്രമിക്കാമായിരുന്നു. പക്ഷെ ഞാന്‍ ചെയ്തത് വേറൊന്നാണ്‌ .
പലപ്പോഴായി ഞാനെഴുതി വെച്ച ഓരോ വരികളും ഞാന്‍ ഉരുവിടാന്‍ തുടങ്ങി. സാധ്യമാകുന്നുണ്ട് എനിക്ക് !!
വരികളോരോന്നും മുഴുവനാക്കാനും, അതടുക്കിവെച്ച് ആ കഥയുടെ അന്ത്യത്തിലേക്കെത്തിക്കാനും കഴിയുന്നുണ്ട് !
ഓരോ കഥയും ഓര്‍ത്തെടുക്കുമ്പോള്‍ എനിക്കൊന്നും പറ്റിയിട്ടില്ല എന്ന തോന്നല്‍ ശക്തമായികൊണ്ടിരിന്നു.

ആദ്യം പ്രണയമായിരുന്ന കഥകള്‍, പിന്നെ ഉന്മാദം മുറ്റി നിന്നിരുന്ന ചിന്തകളിലൂടെ മരണത്തെ പറഞ്ഞ കഥകള്‍, പിന്നീടെപ്പോഴോ ദിശയും, സത്തയും മാറ്റി, വായനകളെ ചിരിപ്പിക്കാന്‍ എഴുതിയ കഥകള്‍. ……ഒന്നൊഴിയാതെ ഞാന്‍ പറഞ്ഞു തീര്‍ത്തു. എനിക്ക് ചിരിയുണ്ടായി .
ആ ചിരികേട്ട് വേറൊരു ചിരിയുണര്‍ന്നു, എന്‍റെതല്ലാത്തൊരു ചിരി ആ മുറിയിലുണ്ടായിരുന്നു. അത് ആ പെണ്‍കുട്ടിയാണ്.
ഞാന്‍ ഞെട്ടി! അവള്‍ ആ മുറിവിട്ടു പോകുന്നത് ഞാന്‍ കണ്ടതാണ് . എന്‍റെ കണ്ണുകള്‍ എന്നോടാദ്യമായി നുണപറഞ്ഞിരിക്കുന്നു!!
“നിന്‍റെ പേരെനിക്കറിയാം ”
അവളതു പറഞ്ഞപ്പോഴാണ് എനിക്ക് തിരിച്ചറിവുണ്ടായത്. ഞാനെഴുതിയ കഥകള്‍ മാത്രമാണ് എനിക്ക് ഓര്‍ത്തെടുക്കാനായത്. അതുവെച്ചാണ് ഞാന്‍ അഹങ്കരിച്ചത്‌, എന്‍റെ ഓര്‍മ്മ നഷ്ടപെട്ടിട്ടില്ലെന്ന്‍… പക്ഷെ ഈ നിമിഷംവരേയും എനിക്കെന്‍റെ പേരോര്‍ത്തെടുക്കാനായിട്ടില്ല. എനിക്കെന്‍റെ പേരറിയണം, ഞാന്‍ ചോദിച്ചു ,
“എന്താ ?”
“നുണയന്‍ !”
അവള്‍ വീണ്ടും പറഞ്ഞു ,
“നുണയനാണ് നീ. കഥയെഴുതുന്നവരെല്ലാം നുണയന്മാരാണ്, എല്ലാ കഥകളും നുണകളാണ് ”
അവള്‍ ആ മുറിയില്‍ നിന്ന്‍ വീണ്ടും മായുന്നത് കണ്ണുകള്‍ വീണ്ടും കാണിച്ചു തന്നു .
വീണ്ടുമൊരു കഥയുണ്ടായി. അല്ല നുണ !


കിടുക്കി സുന്ദരി


കഥ തുടങ്ങുന്നത് ഒരു ഫോണ്‍ കോളിലാണ്, ശ്രീകു എന്നു വിളിക്കപെടുന്ന ശ്രീകുമാര്‍ സുരേന്ദ്രന്‍ ബാഗ്ലൂരില്‍ നിന്ന്‍ നാട്ടിലെ ചങ്ങായി അര്‍ജുനെ വിളിക്കുന്ന ഫോണ്‍ കോളില്‍.
“സമ്മെയ്ച്ചളിയാ…….’ഒളിച്ചോടി രെജിസ്റെര്‍ മാര്യേജ് ചെയ്യാണ്’ന്ന്‍ ഫേസ്ബുക്കില് സ്റ്റാറ്റസ് അപ്ടേറ്റ്‌ ഇട്ട് ഒളിച്ചോടാന്‍ നിന്ന ഇയൊക്കെയാണ് യഥാര്‍ത്ഥ ഫേസ്ബുക്ക്‌ അഡിക്റ്റ്……ഇന്നിട്ടിപ്പോ എന്തായി ? അന്റെ പെണ്ണിനെ ഓള്‍ടെ വീട്ടാര് അന്റെ കൂടെയോടാന്‍ വിട്ടില്ലല്ലോ ?”
“ശ്രീകൂ…….ശവത്തില്‍ കുത്തല്ലടാ. ന്റെ അവസ്ഥ നിനക്കറിയാഞ്ഞിട്ടാ…….നീ നാട്ടിക്ക് വാ ”
“ഞാനവിടെ വന്നിട്ടെന്തിനാ ? ഇങ്ങള് രണ്ടാളും ഇനിയീ ജന്മത്തിലൊന്നാവാന്‍ പോണില്ല, എനിക്ക്യാണെങ്കെ നാളത്തേക്ക് കൊറേ പണിയൂണ്ട്, അവിടെ നിന്നെ സമാധാനിപ്പിക്കാന്‍ ടീംസ് ഒക്കെയില്ലേ ?”
“ഉം……..അറിഞ്ഞപാട് ല്ലാരും എത്തി, സമാധാനിപ്പിക്കാന്‍ . പക്ഷെ അപ്പളേക്കും ബിവരേജ് അടച്ചേര്‍ന്നു , ഇനി നാളെ രാവിലെ എടുക്കാന്നു പറഞ്ഞു.”
“അളിയാ……..രാത്രി പത്തുമണിക്ക് ഒരു ബസ്സുണ്ട്, ഏഴുമണിക്ക് കോഴിക്കോടെത്തും. ഒരു ഒമ്പതരയാവുമ്പോ ചങ്ങരംകുളം ടൌണില്‍ ബൈക്കേട്ട് വരാന്‍ മുത്തുവിനോട് പറയണം ”

ശ്രീകു റൂമില്‍ നിന്ന്‍ ബാഗെടുത്തെറങ്ങി. സഹമുറിയന്‍ വിജീഷാണ് ഡ്രോപ്പ് ചെയ്യാന്‍ പോണത്. അതെ വിജീഷ് , ‘വിജീഷിനു ഗ്ലാമര്‍ കുറവാണെന്ന്’ എല്ലാരും പറഞ്ഞപ്പോ , ഹീറോ ഹോണ്ട ഗ്ലാമര്‍ വാങ്ങി ‘വിജീഷിനു ഗ്ലാമറുണ്ട്’ എന്നു മാറ്റിപ്പറയിച്ച അതെ വിജീഷും അതേ ഗ്ലാമറുമാണ് ശ്രീകുവുമായി ബാഗ്ലൂര്‍ സാറ്റ് ലൈറ്റ് ബസ് സ്റ്റെഷനിലേക്ക് പോയ്കൊണ്ടിരിക്കുന്നത്.
പെട്ടന്ന് ഒരു അടാറ് സൈസ് പോലീസുകാരന്‍ സീനിലേക്ക്‌ ചാടി വീണു.
പിടിച്ച പാട് പോലീസുകാരന്‍ ഒരു തെറി വാക്യത്തില്‍ പ്രയോഗിച്ചു പറഞ്ഞു.
അനുഭൂതി !
പിന്നെ ശ്രീകുമാര്‍ സുരേന്ദ്രനിലെ സുരേന്ദ്രനെ വിളിച്ചു.
പുളകം !
പിന്നൊരു ഉപദേശവും, അതിന്റെ മലയാളം പരിഭാഷ താഴെ കൊടുക്കുന്നു
“ഈ ഹെല്‍മെറ്റ്‌ എന്നാല്‍ കോണ്ടം പോലെയാണ്, അതില്ലെങ്കെ പ്രശ്നമൊന്നുമില്ല, പക്ഷെ ആക്സിഡന്റ് പറ്റിയാ ചിന്തിക്കും ‘എടുക്കാര്‍ന്നു ന്ന്‍ ‘
കൂടുതല്‍ കേട്ട് നില്‍ക്കാന്‍ ആമ്പിയര്‍ ഇല്ലാത്തോണ്ട് ഇരുന്നൂറുര്‍പ്പ്യ കൊടുത്ത് ഒഴിവാക്കി .
കര്‍ണ്ണാടകയില്‍ ആയാലും കേരളത്തില്‍ ആയാലും പോലീസുകാരന്‍ പോലീസുകാരന്‍ തന്നേണ്.

മണി എട്ടര …..സാറ്റ് ലൈറ്റ് ബസ്റ്റാന്റ്. ഒരു ഡ്രൈവര്‍ അറിയാവുന്ന ഒച്ചയൊക്കെയുണ്ടാക്കി വിളിക്കുന്നത് ശ്രീകു കേട്ടു
“പാടം കാണാം പുഴ കാണാം കോഴിക്കോട് കോഴിക്കോട് കോഴിക്കോട് ……സീറ്റുണ്ട് പാട്ടുണ്ട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട്….കാണാന്‍ കൊള്ളാവുന്ന കണ്ടക്ടറുണ്ട്, അതിലും ഗ്ലാമറുള്ള ഡ്രൈവറുണ്ട് …..കോഴിക്കോട് കോഴിക്കോട് കോഴിക്കോട് ……”
കര്‍ണ്ണാടക RTC ബസ്സാണ് , മലയാളി ഡ്രൈവറും. ആള് നല്ല വീലാണ് അതിന്‍റെതാണീ വിളി.
ഡ്രൈവര്‍ ശ്രീകുവിനോട് ചോദിച്ചു
“ഏവുട്ത്തേക്കാ?”
“കോഴിക്കോട് ”
“ന്നാ ഇതില് പോന്നോ ”
“ഇതില് ജാസ്തി പൈസേവില്ലെ ?, ഞാന്‍ ആ കേരള ബസ്സില് പോന്നോളാം”
“മോനെ ഇത് രണ്ടും തമ്മില് പള്‍സറും അള്‍സറും പോലെ വ്യത്യാസണ്ട്……ഇതില് പോന്നാ ഒരു ബോണസ്സ് കൂടിയുണ്ട് ”
ഡ്രൈവര്‍ തന്റെ സീറ്റിന്റെ പിറകിലെ സീറ്റിലേക്ക് കൈചൂണ്ടി കാണിച്ചു, ശ്രീകു കണ്ടു !!
കിടുക്കി സുന്ദരി !! ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ് .
ഡ്രൈവര്‍ സെക്കണ്ടിട്ടു, “മലയാളിയാണ്, കോഴിക്കോട്ടിക്കാണ് ടിക്കറ്റ്, ആ കുട്ട്യീടെ അടുത്ത് സീറ്റൂണ്ട്. പോരുന്നോ ?”
ശ്രീകുവിനു നാണം വന്നു, ഡ്രൈവര്‍ക്ക് ടിക്കറ്റൊത്തു.

ശ്രീകു ഉള്ളിലേക്ക് കയറി……..കുട്ടി കൊള്ളാം. അപ്പൊ,ആ ബസ്സിന്റെ വരാന്തയില്‍ വെച്ച് ശ്രീകു മനസ്സിലുറപ്പിച്ചു ….. മറ്റൊരുത്തനും അവളെ വിട്ടുകൊടുക്കില്ലാന്ന്‍ , ഈ മലയാളി കുട്ടി ഒന്റെയാ ന്ന്‍ ”
പക്ഷെ അവളെ വളക്കേണ്ടതെങ്ങനെയാണെന്ന് ഇതുവരെ പ്രേമിച്ചിട്ടില്ലാത്ത അവനു അറിയില്ലായിരുന്നു. അതിനവന്‍ എക്സ് പീരിയെന്‍സ്ട് ഗയ് മോനായിയെ വിളിച്ചു, ബി.ടെക് ഓട്ടോ മൊബൈല്‍ കഴിഞ്ഞു ഇവിടെ ജോലി ചെയ്യുന്ന ചങ്ങായി മോനായി .
“അളിയാ കിടുക്കി സുന്ദരി!”
“എത്ര മിനിറ്റുണ്ട്”
“പുന്നാരളിയാ….ഇത് 3 ജി.പി ക്ലിപ്പിന്റെ പേരല്ല…..കന്നടത്തില്‍ കിടുക്കി സുന്ദരിന്ന്‍ പറഞ്ഞാ ‘വിന്‍ഡോ ബ്യൂട്ടി’ എന്നാ അര്‍ഥം. അങ്ങനെയൊന്നു ഞാന്‍ നാട്ടീ പോണ ബസ്സില് ന്റെ അടുത്തുണ്ട് , നീ വേഗം ബാഗെടുത്ത് സാറ്റ് ലൈറ്റിലേക്ക് വാ, നീ വേണം ഞങ്ങളെ ഒന്നിപ്പിക്കാന്‍ ”
“നീ നാട്ടീ പോണ വിവരം നീ ഇതുവരെ എന്നെ അറിയിപ്പിച്ചോ ? ഇപ്പൊ ഒരുത്തീനെ കണ്ടപ്പോ ഞാന്‍ വേണം ലെ ? അല്ലെങ്ങിലും കറണ്ട് പോയാലെ ല്ലാരും മേയ്തിരി തപ്പൂ “, മോനായി ജാതി സെന്റി .
“എടാ ജീവിതത്തിലാദ്യായിട്ടു ഒരു പെണ്ണിനോട് പ്രേമം തോന്നീതാടാ …..എനിക്കിവളെ വേണം ”
“ശ്രീകോ ……നല്ലടി ചങ്ങരംകുളത്ത് കിട്ടില്ല്യെ? ഈ കന്നഡക്കാരുടെ അടീന്ന് പറഞ്ഞാ ഒരു മയൂല്ല്യാ , ഒരു വണ്ടി കൊണ്ടോയി ചാര്‍ത്ത്യെന് കഴിഞ്ഞാഴ്ച തല്ലു കിട്ടീതോര്‍മ്മല്ല്യെ ? മുമ്പ് പലതവണ തല്ലു കിട്ടീട്ടുണ്ടെങ്കിലും തല്ല് ഒരദ്ഭുതമാവുന്നത് ആദ്യായിട്ടായിരുന്നു , ഇക്കിനി വയ്യ ”
“ഏയ്‌…. ഇത് മലയാളി കുട്ട്യാ, നീ വാ……. മറ്റന്നാ ചാലിശ്ശേരി പൂരല്ലേ ? ഇവളേം വളച്ച് പൂരോം കണ്ടിങ്ങു പോരാം, ടിക്കറ്റ് എന്റെ വക ”
അതേറ്റു .മോനായി വരാമെന്ന് സമ്മതിച്ചു, ന്നാലും അവസാനം ഇതുകൂടെ ചോദിച്ചു ,
“ന്നാലും ഇത്ര പെട്ടന്ന്‍ നിനക്ക് പ്രേമം തുടങ്ങിയാ ?”
ശ്രീകു നാണത്തോടെ പറഞ്ഞു “എടാ ഒരു പെണ്ണിനോട് പ്രേമം തുടങ്ങാന്‍ ഒരു സിഗറെറ്റ് കത്തിക്കണ ടൈം കൂടി വേണ്ട”
“അത് ശരിയാ, പക്ഷെ ആ സിഗറെറ്റൊരു പൊകയാവും, പെണ്ണ് മ്മളെ പോകയാക്കും ”

പതിനഞ്ചു മിനുട്ടിനുള്ളില്‍ മോനായി ഹാജര്‍ രേഖപെടുത്തി. പുറത്തു കാത്തുനിന്നിരുന്ന ശ്രീകുവിന്റെ അടുത്ത് വന്നു. അവന്‍ ചൂണ്ടി കാണിച്ചു കൊടുത്തു, കിടുക്കി സുന്ദരി!
കണ്ടപാട് മോനായി ശ്രീകുവിനോട് ചോദിച്ചു
“അതാണോ അന്റെ മൊതല് ?”
“ഉം….. ”
“വേറെ ഒന്നിനേം കിട്ടീലേ ?”
“ഇക്കിതുമതി …..ബാഗ്ലൂരില്‍ ഹീലില്ലാത്ത ചെരുപ്പും ലൂസ് ചുരിദാറും ഇട്ടൊരു മലയാളീനെ കാണുന്നത് തന്നെ ആദ്യായിട്ടാണ്‌, പോരാത്തേന് ഓള് ഇതേവരെ ഫോണ്‍ കയ്യിലെടുത്തിട്ടില്ല . ഇത്രേം നേരായിട്ടും മൊബൈല്‍ എടുത്തിട്ടില്ലെങ്കില്‍ ഒന്നുറപ്പാണ് ഓള്‍ക്ക് വേറെ ലൈനില്ല .”
ഈ സംസാരം കേട്ടു കൊണ്ടുനിന്നിരുന്ന ഡ്രൈവര്‍ അടുത്തേക്ക് വന്നു ചോദിച്ചു “നീയാണോ വളച്ചു കൊടുക്കാന്‍ വന്ന ആള് ?”
മോനായിക്ക് ആ ചോദ്യം ഡൈജസ്റ്റായില്ല “ഞാന്‍ ചെലപ്പോ വളയ്ക്കും, വളച്ചിട്ടു കിട്ടിയില്ലെങ്കെ പൊട്ടിച്ചു വിളക്കിച്ചേര്‍ക്കും, അതൊരു കഴിവാണ് ഇങ്ങള്‍ക്ക്‌ പറഞ്ഞാ മനസ്സിലാവില്ല .”
“പിന്നെ ……ഇത്രേം വല്യ ബസ്സ്‌ വളയ്ക്കണ ഈ എനിക്കാണ് അതിന്റെ ഉള്ളിളിരിക്കണ ആ പെണ്ണിനെ വളയ്ക്കാന്‍ പണി ”
യോ ! ഡ്രൈവറും മോശമില്ലല്ലോ .
ശ്രീകു ഇടങ്കോലിട്ട് മോനായിയുടെ ചെവിട്ടിലോതി
“അളിയാ ഇമ്മാതിരി ഐ റ്റ ങ്ങളോട് വെല്ലുവിളിക്കാന്‍ നിന്ന് അലമ്പാക്കരുത് , ഈ ബസ് ഡ്രൈവര്‍മാര്‍ക്ക് പെണ്ണുങ്ങളെ വളയ്ക്കാന്‍ ഫേസ് ബുക്കും , മൊബൈലുമൊന്നും വേണ്ട , സ്റ്റീറിങ്ങ് മാത്രം മതി .”
മോനായി രംഗം ശാന്തമാക്കി . അയാളുടെ തോളില്‍ തട്ടിയിട്ടു പറഞ്ഞു ,
“തമാശക്കാരാ…..തമാശക്കാരാ ……ഇങ്ങള് ഡ്രൈവര്‍ ആവേണ്ട ആളല്ല, ഒരു കിളി ആവേണ്ട ആളായിരുന്നു ”

ബസ്സിന്റെ വാതില്‍ക്കല്‍ വെച്ച് മോനായി ശ്രീകുവിനു ഗെയിം പ്ലാന്‍ പറഞ്ഞു കൊടുത്തു
“വണ്ടി മൈസൂരെത്തുമ്പഴേക്കും ഓളെ പരിചയപെടണം, ഗുണ്ടല്‍പേട്ട് ബ്രേക്ക് ചവുട്ടുമ്പൊളേക്കും കട്ട ഫ്രെണ്ടായിട്ടുണ്ടാവണം, ബത്തേരി കടക്കുമ്പോ ഓള്‍ടെ ഫോണ്‍ നമ്പര് അന്റെ കയ്യിലിരിക്കണം, താമരശ്ശേരി ചുരമിറങ്ങുമ്പോ ‘ഇഷ്ടാണ്’ ന്ന്‍ പറയണം, കോഴിക്കോടെത്തുമ്പോ ഒള് അന്റെവണം.”
“അപ്പൊ ഉറങ്ങണ്ടേ ?”
“ന്നാ ഇയ് ഇക്കുള്ള സീറ്റില്‍ കെടന്നു ഉറങ്ങിക്കോ ……ഞാന്‍ ഓള്‍ടെ അടുത്തിരിക്കാം ”
“വേണ്ട…………ഞാന്‍ തന്നെ ഇരുന്നോളാം.”

2+2 സീറ്റുള്ള സെമി സ്ലീപ്പര്‍ ബസ്സാണ്. ശ്രീകുവിന്റെ സൈഡിലെ സീറ്റില്‍ തന്നെ മോനായി ഇരുന്നു. അവന്‍ എന്നിട്ട് മെസ്സേജ് അയച്ചു ‘സ്റ്റാര്‍ട്ട്’.
മെസ്സേജ് കണ്ട പാട് ശ്രീകു തുടങ്ങി “എന്താ പേര് ”
“ശ്രീ ലക്ഷ്മി”
ശ്രീകു ഇടത്തോട്ട് തിരിഞ്ഞു മോനായിയോടു പറഞ്ഞു
“ശ്രീലക്ഷ്മിന്നാത്രേ ”
“സ്ഥലം ചോദിക്ക്”
“സ്ഥലം ചോദിച്ചു ശ്രീകു വീണ്ടും തിരിഞ്ഞു
“തിരൂരാത്രേ”
“ഉം……ട്രാന്സ്ഫോമറിനു ഇപ്പളും ‘കറണ്ടും പെട്ടി’ന്ന്‍ പറയണ മ്മടെ അസ്കറിന്റെ നാട്ടാരിയല്ലേ ? പ്രൊസീഡ്…”
വണ്ടി ഓടാന്‍ തുടങ്ങി….അവന്‍ ഇപ്പളും പരിചയപെട്ടുകൊണ്ടിരിക്കാണ്. പൊടുന്നനെ വഴിയരികില്‍ ബസ്സ്‌ നിര്‍ത്തി, തുടയുടെ മോളില്‍ പാന്റിട്ട ഒരുത്തന്‍ (ലോ വെയ്സ്റ്റ് , ലോ വെയ്സ്റ്റ് ) വന്നു ബസ്സില്‍ കേറി. കയ്യില്‍ ഗാലക്സി എസ് 3. ദേവ്യേ……തക്കാളിപെട്ടിക്ക് നമ്പര്‍ ലോക്കോ ?

അപ്പൊ തന്നെ ശ്രീലക്ഷ്മിയുടെ ആ ഡയലോഗ് വന്നു ……
“അപ്പളേ….മുന്നില് കണ്ടക്ടറുടെ അടുത്ത് സീറ്റുണ്ട്, ഒന്ന് മാറി ഇരിക്ക്യോ….ഇതെന്റെ ഫ്രണ്ടാ ”
ട്വിസ്റ്റ്‌ ! ട്വിസ്റ്റ്‌ കം ട്രാജെടി !
അല്ലെങ്കിലും ഇപ്പൊ മലയാളികളുടെ അവസ്ഥ ഇപ്പളത്തെ മലയാള സിനിമ പോലെ തന്നേണ്, ഫുള്ള് ട്വിസ്ടാ….
പ്രേമം പോകാളിയ ശ്രീകു ബാഗെടുത്ത്‌ മുന്നിലേക്ക്‌ നടക്കുമ്പോ ഡ്രൈവറുടെ മുഖത്തേക്ക് നോക്കി, ശ്രീകുവിന്റെ വള കല്ലത്തായെങ്കിലും മൂപ്പരാളിപ്പളും വണ്ടി വളച്ചു കൊണ്ടേയിരിക്കുകയാണ് ”
സീറ്റിലിരുന്നപ്പോ വീണ്ടും മെസ്സേജ്….
‘ഗുഡ് നൈറ്റ്‌ , സ്വീറ്റ് ഡ്രീംസ്‌ , മോനായി ‘
ശ്രീകു തിരിഞ്ഞു നോക്കി ,
അപ്പര്‍ത്തിരിക്കണവന്റെ തോളില്‍ ചാരി വായും പൊളിച്ചു മോനായി ജാതി ഉറക്കം, ശ്രീലക്ഷ്മിയും മറ്റവനും ഇരുന്ന് ചിരിച്ചുകൊണ്ട് വര്‍ത്താനം പറയുന്നു.
ശോകം !
അവള്‍ അവന്റെ കൈ ചേര്‍ത്ത് പിടിച്ചിരിക്കുന്നു
ശോകത്തിന്മേല്‍ ശോകം !!

മൈസൂര്‍ , ഗുണ്ടല്‍ പേട്ട് , ബത്തേരി …..സ്ഥലങ്ങള്‍ എല്ലാം കടന്നു പോയി. സൈഡ് ബെഞ്ചില്‍ ഇരിക്കണ ശ്രീകുവിനെന്തു ഗെയിം പ്ലാന്‍ ?
അവന്‍ ശനിയാഴ്ച ഗാന്ധി ജയന്തി വന്നതറിഞ്ഞ കുടിയന്മാരെ പോലെ ഇരുന്ന് .
ബസ്സില്‍ അവനും ഡ്രൈവറും മാത്രം ഉറങ്ങാതിരിക്കുന്നു. ഡ്രൈവര്‍ ഇടയ്ക്കിടയ്ക്ക് അരയില്‍ നിന്ന്‍ കുപ്പിയെടുത്ത് വായിലേക്ക് കമുത്തുന്നുണ്ട് .
ഡ്രൈവര്‍ ശ്രീകുവിനെ സമാധാനിപ്പിച്ചു
“പോട്ടെടാ…….ഇതിലും വലുത് അന്നെ തേടി വരും ”

പുലര്‍ച്ചെ മൂന്നര.വണ്ടി താമരശ്ശേരി ചുരം എത്താറായപ്പോള്‍ ഡ്രൈവറുടെ മുഖത്തൊരു ബേജാറ്.
ശ്രീകു ചോദിച്ചു “എന്താ ?”
“ബ്രേക്ക് ചവുട്ടീട്ട് കിട്ടണില്ല”
ഇതിലും വലുത് വരും ന്ന്‍ പറഞ്ഞപ്പോ ഇത്രേം വലുത് വരുംന്ന്‍ ശ്രീകുവും വിചാരിച്ചില്ല. ‘വാരണം ആയിരം’ ആക്കാന്‍ വന്നിട്ട് ‘എങ്കെയും എപ്പോതും’ ആയല്ലോ !
അവന്‍ ഓടി പോയി മോനായിയെ വിളിച്ചു
“ഡാ ….വണ്ടിടെ ബ്രേക്ക്‌ പോയി, നമ്മളിപ്പോ മരിക്കും ”
ആഹാ …..ഉറക്കത്തില്‍ നിന്ന് വിളിച്ചു നീപ്പിച്ചിട്ട് അടിക്കാന്‍ പറ്റിയ ഇതിലും നല്ലൊരു ഡയലോഗില്ല
“പട്ടി ചെറ്റേ……ഉറങ്ങുമ്പോ മരിക്കല്ലെടാ അതിന്റെ സുഖം , ഒന്നുമറിയണ്ടല്ലോ ”
“നീച്ചു വാ ……..നീ ഓട്ടോ മൊബൈല്‍ എഞ്ചിനീയര്‍ അല്ലെ ? ഈ യന്ത്രങ്ങളുടെ പ്രവര്‍ത്തനമൊക്കെ അറിയുന്നുണ്ടാവുമല്ലോ ”
“ഞാന്‍ പോളീ ടെക്നിക്കില്‍ അല്ല ബി.ടെക് പഠിച്ചത് , എഞ്ചിനീറിംഗ് കോളേജിലാ…”
“പിന്നെ ഇയ് നാലുകൊല്ലം ബി.ടെക്കിനു പോയിട്ട് എന്താ പഠിച്ചേ ?”
“ബിയര്‍ ബോട്ടില് കടിച്ചു പൊട്ടിക്കാനും, കാറ്റത്ത് സിഗരെട്റ്റ് കത്തിക്കാനും ”
വൊവ്. എപിക് !
ശ്രീകു വീണ്ടും ചോദിച്ചു
“നിനക്കിപ്പോ പെട്ടെന്നെന്തെങ്കിലും ചെയ്യാന്‍ പറ്റോ ?””
“മൂത്രോഴിക്കാം ”
ശ്രീകുവിന്റെ കലിപ്പ് നോട്ടം , മോനായിയുടെ കൈ ചൂണ്ടി റിപ്ലൈ ,
“നോക്കണ്ട ശ്രീകോ …..അന്റെ ഒരൊറ്റാള്‍ടെ ദുല്മിലാണ് ഇതൊക്കെ ഉണ്ടായത് ”

രണ്ടു പേരും മുന്നിലെത്തി ,ശ്രീകു ഡ്രൈവര്‍ക്ക് ബുദ്ധി ഉപദേശിച്ചു കൊടുത്തു ,
“താമരശ്ശേരി ചുരാണ് വരാന്‍ പോണത് , അതിന്റെ മുന്നേ വണ്ടി നിര്‍ത്തണം ……ഇങ്ങളാ മരത്തില്‍മ്മെ ഇടിപ്പിച്ചു വണ്ടി നിര്‍ത്തിം ”
ഡ്രൈവര് ശ്രീകുവിന്റെ മുഖത്തേക്ക് ഒരേട്ടെ പത്തു സൈസ് നോട്ടം നോക്കിയിട്ട് പറഞ്ഞു,
“ഞാന്‍ ഹനുമാനല്ല ………..സുലൈമാനാ ”
ശ്രീകു നിലവിളിച്ചു “പടച്ചോനെ…….ഞാനിപ്പോ ചാവൊല്ലോ ”
മോനായി, “അതിന്റെ ആളല്ലേ…..ഇയ് അന്റെ ആള്‍ക്കാരേനെ ആരെയെങ്കിലും വിളിക്ക് ”
“ഇത്തരം സന്ദര്‍ഭങ്ങളില്‍ അന്റെ ഇന്റെ ന്നൊന്നും ഇല്ല , അങ്ങട് വിളിക്ക്യെന്നെ”
ശ്രീകുവിന്റെ കുഞ്ഞു കാഞ്ഞ ബുദ്ധി തെളിഞ്ഞു “വണ്ടിയിപ്പോ സ്പീഡ് കൊറവാ…..മ്മക്ക് ഡോര്‍ തുറന്ന്‍ പുറത്തിക്ക് ചാടാടാ ”
ആദ്യം മോനായി ചാടി. പിന്നെ ഡ്രൈവറെയും ഉറങ്ങികിടന്നിരുന്ന ശ്രീലക്ഷ്മിയെയും ഓനെയും നോക്കി ഒരു ചിരി ചിരിച്ചിട്ട് ശ്രീകുവും ചാടി. ‘പ്രതികാരം …….എല്ലാരോടും പ്രതികാരം ‘

കോഴിക്കോട് മെഡിക്കല്‍ കോളേജ് . കഷ്വാലിറ്റി വാര്‍ഡില്‍ രണ്ടു പേരും അടുപ്പിച്ച് കിടന്നു പരസ്പരം നോക്കി.
രണ്ടു കാലിലും പ്ലാസ്റ്ററിട്ട് കെട്ടിത്തൂക്കി വായുവില്‍ ‘V’ എന്നെഴുതിയിട്ടായിരിന്നു മോനായിയുടെ കിടപ്പ്.
ശ്രീകുവിന്റെ മുഖത്താണ് മെയിന്‍ പരുക്ക് . സ്വിമ്മിംഗ് പൂളിലേക്ക് ഡൈവ് ചെയ്യാണ മാര്യാണ് അവന്‍ ബസ്സീന്നു ചാടിയത് എന്ന് തോന്നണു .
മോനായിക്ക് ആ മുഖത്തേക്ക് നോക്കിയപ്പോ ചിരി വന്നു
പല്ലിനു ക്ലിപ്പിട്ട പെണ്ണിനെ ഫ്രഞ്ച് കിസ്സ്‌ കടിച്ചമാരിണ്ട് അവന്റെ മുഖം !
പക്ഷെ രണ്ടുപേര്‍ക്കും സന്തോഷം …..അതിസാഹസികമായി മരണത്തില്‍ നിന്നും രക്ഷപെട്ടല്ലോ !

കുറച്ചു കഴിഞ്ഞ് അരക്കിലോ സവര്‍ജിലുമായി ഒരാള്‍ കാണാന്‍ വന്നു.
ഡ്രൈവര്‍ ……സുലൈമാന്‍ ഡ്രൈവര്‍ !
‘ബ്രേക്ക് പോയ വണ്ടിയോടിച്ച ഇയാള്ക്കൊന്നും പറ്റ്യീലെ?’ ന്ന ഭാവത്തില്‍ ശ്രീകു മോനായിയെ നോക്കി
“ബ്രേക്ക് വന്ന്ണ്ടാവും.” മോനായി പറഞ്ഞുകൊടുത്തു
ആ ഡ്രൈവര്‍ മുഖത്ത് കുറ്റബോധം പ്ലാസ്റ്ററൊട്ടിച്ചു വെച്ചിട്ടുണ്ട് . ഹിറ്റ്ലര്‍ സില്മേല് സോമേട്ടന് തോന്നിയതിനേക്കാള്‍ കുറ്റബോധം . സംശയം സുലൈമാന്‍ തന്നെ തീര്‍ത്തു,
“ഞാന്‍ അടിച്ചു പിപ്പിരിയായിരുന്നല്ലോ ………”
“ഉം”
“സത്യത്തില്‍ വണ്ടിടെ ബ്രേക്ക് പോയിട്ടുണ്ടായിരുന്നില്ല ……മറിഞ്ഞു കിടന്നിരുന്ന ന്റെ ഹവായി ചെരുപ്പിലാര്‍ന്നു ഞാന്‍ ബ്രേക്കിന് പകരം ചവിട്ടിയിരുന്നത് , സോറി ”
.
.
.
.
.
.
.
ശ്രീകുവിന്റെ മേത്തിക്ക് ശരിക്കൊന്നു നോക്കി , സ്വയം മൊത്തത്തിലൊന്നു നോക്കി, മോനായി ശ്രീകുവിനോട് ഒന്നേ ചോദിച്ചുള്ളൂ
“നമ്മളിലാരാ വല്ല്യേ ശശി ? “


22 Male മലപ്പുറം


ഒരൂസം. കൃത്യായിട്ട് പറഞ്ഞാ മേയ് പന്ത്രണ്ടാന്തി. വൈന്നേരം കൊട്ടക്കുന്ന്‍ വായനോക്കാന്‍ പോയിട്ട് കോലൈസ് ഈമ്പി കൊണ്ടിരിക്കുമ്പളാണ് ഷാജഹാന്‍ ആ സംഭവമറിഞ്ഞത് ‘ജോലി കിട്ടി’.
കൂടെയുള്ള ടീമ്സിനോട് ഷാജഹാന്‍ കാര്യം പറഞ്ഞു കണ്ണോന്നടച്ചു തുറന്നപ്പോ ഒരു ഹോട്ടലിലെത്തിയിരുന്നു.
ഭീകരന്‍റെ ആ തീറ്റ കണ്ടപ്പോ ഷാജഹാന് ഒന്ന് ഉപദേശിക്കാതിരിക്കാന്‍ തോന്നീല.
“അളിയാ………ശത്രുക്കള് ട്രീറ്റ്‌ തരുമ്പപ്പോലും ഇങ്ങനെ തിന്നരുത് .”
“ഉം…………..” കനത്തിലൊന്നിരുത്തി മൂളീട്ട് ഭീകരന്‍ അടുത്ത ഷവായി ഓഡറീതു.

ജോലികിട്ടിയ കാര്യം ഷാജഹാന്‍ നാട്ടിലാദ്യം പറഞ്ഞത്, മെയിന്‍ ചങ്ങായി കൂസനോടാണ്. അതെ കൂസന്‍ ……ലോകത്ത് ഒന്നിനെയും കൂസലില്ലാത്ത അതേ കൂസനോട്. കൂസന്‍ അതിനും തന്റെ മാസ്റര്‍ പീസ്‌ ഡയലോഗടിച്ചു.
“ഈ ബാഗ്ലൂരൊക്കെ എന്നാ ഇണ്ടായെ? “.
പിന്നെ പറഞ്ഞത് അബൂട്ടിക്കാനോടാര്‍ന്നു.
“മോനെ …..ബാങ്ങ്ലൂരാണ്, പോയിട്ട് വലീം വെള്ളടീം ഒന്നും തൊടങ്ങാന്‍ നിക്കണ്ട ”
ഷാജഹാന്‍ മൊമെന്റില് റിപ്ലെ കൊടുത്തു,
“ഇല്ല അബൂട്ടിക്ക ഞാന്‍ ഇനിയൊന്നും തൊടങ്ങാന്‍ പോണില്ല ”
‘അല്ലെങ്കിലും ഒരേ സംഭവം രണ്ടു പ്രാവശ്യം തൊടങ്ങാന്‍ പറ്റോ ?’ (ആത്മഗധം)

പിറ്റത്തെ ഞാറാഴ്ച മലപ്പുറത്ത്‌ നിന്ന്‍ മൂന്നുമണിക്കാര്‍ന്നു KSRTC. യാത്രയാക്കാന്‍ കുഴിയും, മിന്നലും , ഭീകരനും , തോന്യാസനും അടങ്ങുന്ന അലമ്പ് കമ്മിറ്റി വന്ന്. പോവാന്‍ നേരം തോന്യാസന് എന്നുമില്ലാത്തൊരു സ്നേഹം ! ഷാജഹാനെ കെട്ടിപിടിച്ച് കരച്ചിലോടു കരച്ചില്‍. ആ കര അഞ്ഞൂറുര്‍പ്പ്യ പറ്റിക്കാനുള്ള സ്കീമായിരുന്നെന്ന് ഷാജഹാനു പിന്നെയാണ് കത്തിയത്. പൈസ പോയപ്പോ കരച്ചിലും പോയി.
ഡ്രൈവര്‍ വണ്ടിടെ സെല്ഫടിച്ചു, കിട്ടി. വണ്ടിയോടി , കഴിച്ചിലായി.

രാത്രി പന്ത്രണ്ടരയ്ക്ക് ബാഗ്ലൂര്‍ മെജസ്റ്റിക്കിലെത്തി. പ്ലസ്റ്റൂന് ഒപ്പം പഠിച്ച അനൂപ് മടിവാളയിലാണ് താമസം. അതുതന്നെയാണ് ഷാജഹാന്റെ ലക്‌ഷ്യം. ഇരുപതു കി.മി അല്ലേ ദൂരമുള്ളൂ, ഒട്ടോര്‍ഷ വിളിച്ചേക്കാം എന്ന് ഷാജഹാനും തോന്നി.

ഒട്ടോര്‍ഷയില്‍, ആദ്യമായിട്ട് കാണുന്ന ബാഗ്ലൂരിന്റെ രാത്രി സൌന്ദര്യം നുണഞ്ഞു കൊണ്ടിരിക്കെ എത്തിയ വിവരമറിയി ക്കാന്‍ ഷാജഹാന്‍ കൂസനെ വിളിച്ചു,
“കൂസാ……ഞാനിവിടെത്യടാ. ഇപ്പൊ ഒരു കിടിലന്‍ ഫ്ലൈ ഓവറിന്റെ മോളിക്കൂടെ പൊയികൊണ്ടിരിക്കാണ്”
കൂസന്റെ വായേന്ന്‍ ഒന്നേ വരാനുണ്ടായിരുന്നുള്ളൂ,
“അല്ല ഷാജഹാനേ…… ഈ ഫ്ലെ ഓവറൊക്കെ എന്നാ ഇണ്ടായെ ?”
ഷാജഹാന്‍ ഫോണ്‍ വെച്ചു.
മടിവാള എത്തി. ഓട്ടോര്‍ഷക്കാരന്‍ കന്നഡത്തില്‍ പറഞ്ഞു , “അഞ്ഞൂറ്ററുപത്”!
വിരിഞ്ഞു !….. കൊട വിരിഞ്ഞു !!
‘മ്മക്ക് രണ്ടാള്‍ക്കും ഗാന്ധിജി ഒപ്പല്ലേ എട്ടോ സ്വാതന്ത്ര്യം വാങ്ങി തന്നത്, ആ പരിഗണന യെങ്കിലും കാണിച്ചൂടെ ?’ എന്ന് അറിയാവുന്ന തമിഴിയില്‍ ആ കന്നഡക്കാരനോട് ഷാജഹാന്‍ പറഞ്ഞു നോക്കി. രക്ഷയില്ല.
പോയി…….പൈസയും ഒട്ടോര്‍ഷക്കാരനും ഒപ്പം പോയി.
“ഏയ്…… ഗാന്ധിജി കണ്ട സ്വപ്നങ്ങളൊന്നും നടക്കാന്‍ പോണില്ല ”

റൂമെത്തി, കണ്ടപാട് അനൂപിനെ കെട്ടിപിടിച്ച് ഷാജഹാന്‍ പറഞ്ഞു ,
“എട ഒടിയാ……അണക്കൊരു മാറ്റൂല്ല്യാലോ ”
“ഇനിക്ക് മാറ്റല്യെങ്കിലും ഞങ്ങള് വന്നേനേഷം ഈ സ്ട്രീറ്റിനു കൊറേ മാറ്റങ്ങളുണ്ടായി”
“എന്ത് മാറ്റം ?”
” അപ്പ്രത്തെ കോണ്‍വേന്റിന്‍റെ ജനലിനു കര്‍ട്ടന്‍ വന്നു, ഇവിടുത്തെ ചേച്ചിമാര് ഡ്രസ്സ് തിരുമ്പല് നിര്‍ത്തി പുറത്ത് ഡ്രൈ ക്ലീനി ങ്ങിനു കൊടുക്കാന്‍ തുടങ്ങി, ഒപ്പോസിറ്റ് വീട്ടിലെ മൊഞ്ചത്തി രാവിലത്തെ ജോഗ്ഗിംഗ് നിര്‍ത്തി വീട്ടില് ത്രെഡ്മില്ല് വാങ്ങി…..”
“മതിയളിയാ നിര്‍ത്ത്”

രണ്ടു മണിയായിട്ടും റൂമിലുള്ള മൂന്നെണ്ണത്തിന്റെ ഫോണിലൂടെയുള്ള ‘കുറുകല്‍’ കഴിഞ്ഞിട്ടില്ലായിരുന്നു.
“രാത്രി ലൈനിനോട് ഇങ്ങനെ പതുക്കെ സംസാരിച്ചു ശീലായിട്ടാ ഈ ജനരേഷന്റെ ഒച്ച പോയത് ” ഒടിയന്റെ പുത്യേ കണ്ടുപിടുത്തം

കമ്പനി ദൂരേയിനകൊണ്ട് ആ റൂമീന്ന്‍ പോയി വരല് നടക്കില്ല. ഒടിയന്‍ അനൂപ്‌ റൂം തപ്പി നടക്കുന്ന ഓന്റെ ഒരു കോളേജ് മേറ്റിനെ വിളിച്ചു ഷാജഹാന് സെറ്റാക്കികൊടുത്തു, ഒരു കൊയ്ലാണ്ടിക്കാരന്‍ ബിലാല്‍.
നാലൂസം കഴിഞ്ഞ് ഒരു ഉച്ചതിരിഞ്ഞേനേഷം ഷാജഹാന്‍ ഇറങ്ങി, ബിലാലിന്റൊപ്പം റൂം തെണ്ടിനടക്കാന്‍ .
മടിവാള ബസ്റ്റോപ്പിലെത്തി ഓനെ വിളിച്ചു .
ബിലാല്‍ ഫോണെടുത്ത് ലാന്ഡ് മാര്‍ക്ക് പറഞ്ഞു കൊടുത്തു.
“ഇയ് ഗോപാലന്‍ മാളിന്റെ മുന്നില്‍ വന്ന്‍ നിക്ക് ”
ഷാജഹാന് ചിരി വന്നു “ഗോപാലന്‍ മാളോ? ”
ബിലാല്‍ തിരിച്ചു ചോദിച്ചു “പിന്നെ…..ഗോപാലന്‍ ഗോപാലന്റെ പൈസക്ക് ഉണ്ടാക്കിയ മാളിനു പിന്നെ ‘കുഞ്ഞികാദര്‍ മാള്‍ ‘ ന്ന്‍ പേരിടാന്‍ പറ്റോ ?” പോയന്റ്.
“ഉം ശരി. ഇവിടുന്നു എത്ര കിലോമീറ്റര് ഇണ്ടാവും ”
“അഞ്ച്”
അപ്പൊ ഒരു ഏഴു മിനിറ്റോണ്ട് എത്ത്ണ്ടാവും ലേ ?
“ഉം….എത്തും എത്തും, അതിന് ഇയ് നാട്ടീന്ന് തൃശ്ശൂര്‍-കോഴിക്കോട് ലിമിറ്റഡ് സ്റ്റോപ്പിന്റെ ഡ്രൈവറെ ഇങ്ങട്ട് കൊടുന്ന്‍ ബസ്സിന്റെ ചാവി കയ്യില്‍ കൊടുക്കണ്ടേരും”
ഷാജഹാന്റെ സംശയം മാറി.

ബസ്സിലിരിക്കുമ്പൊ ഒരു കോള്‍……കൂസന്‍!
“എടാ കൂസാ…….ബാഗ്ലൂര് സംഭവാട്ടോ. ഇപ്പൊ ഞാന്‍ പോണ ബസ്സില് ന്റെ അടുത്തിരിക്കുന്നത് പെണ്‍കുട്ടി ഇട്ടിരിക്കുന്നതെ ഒരു ഷോര്‍ട്ട്സാ !! ”
അതേ കൂസന്‍, അതേ ഡയലോഗസ്.
“അല്ല ഷാജഹാനേ……ഈ ഷോര്‍ട്ട്സൊക്കെ എന്നാ ഇണ്ടായെ?”
ഷാജഹാന് ഒരറ്റത്ത് നിന്ന്‍ ചൊറിഞ്ഞു വന്നു
“അറിയില്ല , ഞാന്‍ ഓളോട് ചോദിച്ച് മിസ്സടിക്കാം” ഷാജഹാന്‍ ഫോണ്‍ വെച്ച്.

ഗോപാലന്‍ മാളിന്റെ മുന്നിലെത്തി. മണിക്കൂറൊന്നായി ….ബിലാലിനെ കാണാനില്ല. ഷാജഹാന്‍ കായില്ലാതെ കോയി വാങ്ങാന്‍ പോയോനെ പോലെ നിന്ന്. ഒരു പട്ടിയും വന്നില്ല എന്ന് പറയാന്‍ പറ്റില്ല ഒരു പട്ടിയും രണ്ടു നായ്ക്കളും വന്നു, പിന്നാലെ ഓനും വന്നു.
പച്ച പള്‍സറില്‍, ഐസും മഞ്ഞ ഷര്‍ട്ടുമിട്ട് വരുന്ന താരം ! സീന്‍ .
വീടിന്റെ മൂലോട് കമുത്തി വെച്ച പോലെ ഓന്റെ മുടി നിക്ക്ണ്ട്. സ്പൈക്ക് സ്പൈക്ക് !
ഷാജഹാന്‍ ചോദിച്ചു ” എന്തേ ലേറ്റായെ?’
“വരണ വഴിക്ക് ഒരാക്സിഡനറു പറ്റി”
“കയ്യിമ്മെ മുറിയൊക്കെ ആയിട്ടുണ്ടല്ലോ , എങ്ങനേ പറ്റ്യേ?”
ബിലാല്‍ ആ സംശയവും തീര്‍ത്തു “പശൂന് ഇന്ടിക്കേറ്ററില്ലാലോ …….അങ്ങനെ പറ്റിയതാ . പിന്നെ വണ്ടി മറിയുമ്പോ സ്ലോ മോഷനില്‍ വീഴാന്‍ ഞാന്‍ അമല്‍ നീരദിന്റെ നായകനൊന്നുമല്ലാലോ. വന്ന്‍ വണ്ടീ കേറ്”

അങ്ങനെ ആ യാത്ര തുടങ്ങി …….
ഷാജു കുശലം തൊടങ്ങി, “ബാഗ്ലൂര് വന്നിട്ടിപ്പോ രണ്ടു മാസായെന്ന്‍ അനൂപ്‌ പറഞ്ഞു, എങ്ങനെയുണ്ട് ബാഗ്ലൂര്‍ ”
ബിലാലിന്റെ മുഖത്തേക്ക് പുച്ഛം വണ്ടി വിളിച്ചു വന്നു
“ഹും…..ബാഗ്ലൂര് ! ടെഡിബിയര്‍ പിടിച്ചു നടക്കേണ്ട പ്രായത്തില് ഫോസ്റ്റെര്‍സ് ബിയര്‍ പിടിച്ചു നടക്കുന്ന ചെക്കന്മാരും, സ്ലീവ് ലെസ്സ് പോയിട്ട് സ്ലീ പോലുമില്ലാത്ത പെങ്കുട്ട്യോളും ”
ഷാജഹാന്‍ പിന്നൊന്നും ചോദിച്ചില്ല. ഒനാള് ജഗലാണ്.

റൂം നെരങ്ങല് തൊടങ്ങി. ഒരു റൂം കണ്ടിറങ്ങിയപ്പോ ബിലാല്‍ ഷാജഹാന്റെ മുഖത്തേക്ക് നോക്കി.
ഷാജഹാന്‍ അഭിപ്രായം പറഞ്ഞു
“എനിക്ക് പറ്റീല. നിക്ക് ഒറ്റ കണ്ടീഷനേ ഉള്ളൂ. റൂമ് ചെറുതാണെങ്കിലും കക്കൂസ് വിശാലമായിരിക്കണം”.
“അതെന്താ ഇങ്ങള് കക്കൂസിലാണോ വണ്ടി പാര്‍ക്ക്‌ ചെയ്യാറ് ?”
ഗോള്‍ ! ഒന്നെ.
“അല്ല , ഞാനത്യാവശ്യം കവിതയൊക്കെ എഴുതുന്ന ഒരുത്തനാ. എനിക്ക് പല കവിതകളും വന്നിട്ടുള്ളത് ടോയ് ലെറ്റില്‍ വെച്ചാണ്.”
“അണക്ക് ടോയ് ലെറ്റില്‍ പോയാ കവിതയാണോ വരാറ്?”
വീണ്ടും ഗോള്‍ !! രണ്ടേ .
“അല്ല ബിലാലെ , അവിടെ വെച്ചാണ് എനിക്ക് പല ചിന്തകളും കിട്ടീട്ടുള്ളത്‌ എന്നാ ഉദ്ദേശിച്ചേ ?”
“പക്ഷെ ഷാജഹാനേ …..ഇനിക്ക് ടോയ്ലെറ്റില്‍ നിന്നും കിട്ടീട്ടുള്ളത് കൊറേ തെറികളും , കുറച്ചു ഫോണ്‍ നമ്പറുകളുമാണ്, ഇയ് മുണ്ടാണ്ട് വാടാ”
പടച്ചോനെ …..ഇവന്‍ ഇങ്ങനെയാണ് എന്നതിന്റെ ഒരു സൂചന പോലും ഒടിയന്‍ തന്നില്ലാലോ. ഇവന്റൊപ്പമുള്ള ബാഗ്ലൂര്‍ ലൈഫ് ജ്വലിക്കും !!

വണ്ടീലിരുന്ന്‍ ഷാജഹാന്‍ വീണ്ടും പറഞ്ഞു തൊടങ്ങി .
ബിലാലേ….ഞാന്‍ ബാഗ്ലൂര്‍ വന്നിട്ട് നാലൂസായി. ഇതേ വരെ ടോയ് ലെറ്റില്‍ പോയിട്ടില്ല ”
“എന്താ വല്ല നേര്‍ച്ചയും ഉണ്ടോ?, വല്ല ഹോസ്പിറ്റലിലും പോയി ഡോക്ടറെ കാണടാ ചെക്കാ ”
“അയ്യോ , 22FK ഇറങ്ങിയ ശേഷം ഹോസ്പിറ്റലില്‍ പോവാനേ പേടിയാ.ഇപ്പൊ നഴ്സുമാര് പഞ്ഞി എടുത്താ വരെ ഹാര്‍ട്ട്‌ ബീറ്റ് സ്പ്രിന്റോടും. വരുമ്പോ വരട്ടെ ”
“പറഞ്ഞത് നന്നായി, ഇനി ഇയ് ബാക്കിലിരിക്കുമ്പോ ഞാന്‍ ഡിസ്ക് ബ്രേക്ക് പിടിക്കിണില്ല”
ഗോള്‍ !!! മൂന്നേ
‘ഇവന്‍ എങ്ങോട്ടടിച്ചാലും കുലുങ്ങുന്നത് എന്റെ വലയാണല്ലോ’ ഷാജഹാന്‍ കൌണ്ടറടിക്കാന്‍ തീരുമാനിച്ചു.
അപ്പൊ ഫോണടിച്ചു, തോന്യാസന്‍ .
പിന്നെ വിളിക്കാമെന്നു പറഞ്ഞു ഷാജഹാന്‍ ഫോണ്‍ കട്ടീതു.
ബിലാല് ചോദിച്ചു “ആരായിരുന്നു ?”
ഇത് തന്നെ ചാന്‍സ്.
“കന്നിമാസായോന്നറിയാന്‍ ഒരു പട്ടി വിളിച്ചതാ ”
“ഈ കന്നിമാസം ബാഗ്ലൂരിലാണ് , അടുത്ത കന്നിമാസത്തിനു നോക്കാം ന്ന്‍ പറയായിരുന്നില്ലേ ?”
ഭും ! അതും ചീറ്റി. ‘ഇവന്‍ ഇങ്ങനെ ഗോളടിക്കാന്‍ ഞാനെന്താ ആളില്ലാത്ത പോസ്റ്റോ ?’

അവസാനം ചിത്രത്തിന്റെ ക്ലൈമാക്സില്‍ ലാലേട്ടന്‍ സോമേട്ടനോട് പറയുന്നത് പോലെ സെന്റിയായി ഷാജഹാന്‍ ബിലാലിനോട് ചോദിച്ചു
“എന്നെ ഒന്ന് വാരാതിരിക്കാന്‍ പറ്റോ ?”
ബിലാലിന്റെ മുഖത്ത് വിജയഭാവം. ഓനൊന്ന്‍ പുഞ്ചിരിച്ചിട്ട് പറഞ്ഞു.
“എന്ത് ചെയ്യാനാടാ , എന്റെ ശൈലി ഇങ്ങനെയായി പോയി. ന്റെ വീട് കൊയിലാണ്ടിയാണെങ്കിലും, എന്റെ ഈ ആക്കി കൊണ്ടുള്ള ഡയലോഗ്സ് കേട്ടിട്ട് നീ കണ്ണൂരാരനാണോന്ന്‍ പലോരും ചോദിച്ചിട്ടുണ്ട്.”
ഷാജഹാന്‍ അവസാനം അത് നേടി.
“ഉം…..കൊയി ലാണ്ടി കൊറച്ച് കണ്ണൂരുകാര് ചായക്കട നടത്തുന്നുണ്ട്”
ട്ടൊ! അതേറ്റു . പിന്നെ ഓന്‍ അമ്മാരി ഡയലോഗടിച്ചില്ല.

ബാഗ്ലൂര് പറ്റിയ റൂം തപ്പി പിടിക്കാന്നു പറഞ്ഞാ ഓട്ടോര്‍ഷേല്‍ പോണോന് ഔഡിയില്‍ പോണോളോട് തോന്നണ പ്രേമം പോലെയാണെന്ന് ഷാജഹാന് മനസ്സിലായി. കിട്ടാന്‍ മെനക്കെടാണെന്ന് പറഞ്ഞാലൂണ്ട്.
ബിലാല്‍ വണ്ടി നിര്‍ത്തിയിട്ട് പറഞ്ഞു “നമുക്ക് വണ്ടി ഇവിടെ വെച്ചിട്ട് നടക്കാം”
“എന്തേ?”
“ബജാജ് ഡീസലിലോടുന്ന പള്‍സര്‍ ഇതുവരെ ഏറക്കീട്ടില്ലടാ” ഷാജഹാന് കാര്യം കത്തി.

അങ്ങനെ നടത്തം തുടങ്ങി . ഒരു പീടികക്കാരന്‍ റൂമുണ്ടെന്നു പറഞ്ഞു വഴി കാണിച്ചു കൊടുത്ത ഒരു ഫ്ലാറ്റിലെത്തി .
വണ്‍ ബി എച്ച് കെ , മര്യാദ റെന്റ്, മലയാളി ഓണര്‍ . ഷാജഹാന്റെ മുഖത്ത് വലിയ പെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ചു വന്ന സന്തോഷം .
വീട് കാണല്‍ തുടങ്ങി. കാര്‍ ഷോറൂമിലെ സേല്‍സ്മാനെ പോലെ ഓണര്‍ വീട് പരിചയപെടുത്തി തന്നു .
“ഇത് ടോയ് ലെറ്റ് ”
വാതില്‍ തുറക്കും മുന്‍പ് ഷാജഹാന്‍ ബിലാലിന്റെ മുഖത്തേക്ക് നോക്കി. പിന്നെ വാതില്‍ തുറന്നു നോക്കിയില്ല .
“ഇത് ബാല്‍ക്കണി , നോക്കൂ വിശാലമായ പുറം ”
“അതെ, വിശാലമായ പുറം !!”
രണ്ടു പേരും ഒരേ സ്വരത്തില്‍ പറഞ്ഞു.
ഓണര്‍ തിരിച്ചും പറഞ്ഞു,
ആ പോണ പെണ്ണിന്റെ പുറത്തിക്ക് നോക്കാനല്ല ഞാന്‍ പറഞ്ഞത്, വീടിന്റെയാ ”
“രണ്ടും ”

ന്നാ ഒറപ്പിച്ചോ ന്ന മട്ടില് ഷാജഹാന്‍ ബിലാലിനെ നോക്കി. ബിലാലും റെഡി ആയിരുന്നു.
പക്ഷെ , അപ്പോഴാണ്‌ ആ ഓണരുടെ വാചകം വന്നത് .
“ഞാന്‍ പക്ഷെ ബാച്ചിലെര്സിനു റൂം കൊടുക്കില്ല ” ഭും!
ഷാജഹാന് പറയാനുള്ളതും കൂടി ചേര്‍ത്ത് ബിലാല് പറഞ്ഞു .
“പിന്നെ ഞങ്ങള് ഇങ്ങല്ടെ അമ്മായിടെ മക്കളാണെന്ന് വിചാരിച്ചിട്ടാ ഇങ്ങള് റൂമിന്റെ ഭംഗി കാണിച്ചു തന്നത് ??”
അങ്ങനെ ആ കത്തിക്കല് കഴിഞ്ഞ്.

നടന്നു ക്ഷീണിച്ചു ഏഴിന്റെള്ളം (7up) കുടിക്കുമ്പഴാണ് ബിലാലിന് ആ കാഞ്ഞ ബുദ്ധി തോന്നണത്
“മ്മക്ക് രണ്ടാള്‍ക്കും ഇനി രണ്ടു വഴിക്ക് പോയോക്കാം” ഷാജഹാനും സമ്മതം
അങ്ങനെ രണ്ടാളും രണ്ടു വഴിക്ക് ഇറങ്ങി .

അടുത്ത ഷോട്ട് , ഷാജഹാന്‍ ഒറ്റയ്ക്കൊരു റൂമിന്റെ വാതിലില്‍ മുട്ടി .
വാതില്‍ തുറന്നതൊരു പെണ്ണ് !
ഞെട്ടല്‍ ! ബാഗ്ലൂര്‍ ഞെട്ടല്‍ !! പഴേ ലൈന്‍ ഷാഹിന !!!
മൂന്നു കൊല്ലം ഖല്‍ബു നിറഞ്ഞു നിന്നവള്‍, നല്ലോരാലോചന വന്നപ്പോള്‍ ഷാജഹാനെ ചാമ്പി ഓനെ കെട്ടി പോയവള്‍.
ഷാജഹാന്‍ കണ്ണും മിഴിച്ച് നിന്നു.
ഓളാണ് ആ സൈലെന്‍സ് ബ്രേക്ക്‌ ചെയ്തത്
“ഇക്ക മുറീല്ണ്ട്, ടോയ് ലെറ്റ് ദാ അവിടെണ്”
ഷാജഹാന്‍ ഷാഹിന ചൂണ്ടിയിടത്തേക്കൊടി, വാതില്‍ തുറന്ന്‍ വാതിലടച്ചു. പറയാന്‍ മറന്നു ഓന്‍ അതിനിടയ്ക്ക് അതിന്റെ ഉള്ളില്‍ കേറിയിരുന്നു .
ആഹാ വിശാലമായ കക്കൂസ്!
പിന്നെയാണ് ഷാജഹാന് ബോധം വന്നത് .
“1. ഓളെന്തിനാണ് ന്നെ ടോയ് ലെറ്റില്‍ കേറ്റിയത്?, 2. അല്ലാ ….ഞാനെന്തിനാണ് ടോയ് ലെറ്റില്‍ കേറിയത് ? ഓള്‍ടെ ഹസ്സ് കാണാതിരിക്കാനാണെങ്കില്‍ പുറത്തേക്കോട്യാ മതിയായിരുന്നില്ലേ ?”
ഷാജഹാന് പെട്ട് ന്ന്‍ മനസ്സിലായി .
“ഒന്നെങ്കെ ഓള് ഭര്‍ത്താവ് പോയശേഷം കക്കൂസില്‍ വന്ന്‍ പരിചയം പുതുക്കും, അല്ലെങ്കില്‍ ഓനെ കൊണ്ട് കക്കൂസിലിട്ട് ന്നെ അടിച്ചു കൂട്ടാനാവും പ്ലാന്‍.”

ഷാജഹാന്റെ ചിന്തകള്‍ പലവഴിക്കും സഞ്ചരിച്ചു, പക്ഷെ കവിത മാത്രം വന്നില്ല.
ഷാജഹാന്റെ നെഞ്ചു മാത്രമല്ല , ദേഹം മുഴുവനുമിടിച്ചു. ആ ഇടിയില്‍ വയറ്റില്‍ നിന്നും സിഗ്നല്‍ വന്നു. ഷാജഹാന്‍ ഒന്നൂകൂടി ആ ടോയ് ലെറ്റിലേക്ക് നോക്കി. ഹാ ശൂന്യം വിശാലം ! വൃത്തിയുള്ള യൂറോപ്പ്യന്‍ ക്ലോസെറ്റ്, ഷാജഹാന്‍ പിന്നെ ഒന്നുമാലോചിച്ചില്ല……..

എല്ലാം കഴിഞ്ഞപ്പോഴാണ് ഷാജഹാന് വീണ്ടും പേടിയായത്. അവള്‍ തന്നോട് ടോയ് ലെറ്റില്‍ കേറാന്‍ പറഞ്ഞതിന്റെ നിഗൂഡത അറിയാന്‍ വേണ്ടി ഷാജഹാന് കൂസനെ വിളിച്ചു.
“കൂസാ…….ശ്രദ്ധിച്ചു കേക്കണം , ഞാനിപ്പോ ഒരു കക്കൂസിലാണ് ”
“ഈ കക്കൂസോക്കെ എന്നാ ഇണ്ടാ……”
മുയ്മനക്കാന്‍ ഷാജഹാന്‍ സമ്മെയ്ച്ചില്ല.
“ഫാ നിര്‍ത്തടാ പട്ടി…..കൊറേ കാലായി, നീയും നിന്റെ ഒരു ഇണ്ടാവലും ……ഇവിടെ മനുഷ്യന്‍ ഒരു കക്കൂസിന്റകത്ത് ജീവന്‍ പോവോ അതോ കന്യകാത്വം പോവോന്നറിയാതെ ഇരിക്കുമ്പഴാണ്, അനക്ക് വേണ്ടി ഞാന്‍ കക്കൂസിന്റെ ചരിത്രം അന്വേഷിക്കാന്‍ പോണത് ”
ചോന്ന ബട്ടന്‍ അമര്‍ന്നു

ഒരു പിടുത്തം കിട്ടാതെ ഷാജഹാന്‍ ബിലാലിന് ഡയല്‍ ചെയ്തു. ഉണ്ടായ കാര്യം മുഴുവന്‍ പറഞ്ഞു .
ഒക്കെ കഴിഞ്ഞപ്പോ ബിലാല്‍ തിരിച്ചു ചോദിച്ചു
“ഇയ് അവള് പറഞ്ഞ ആ ഡയലോഗ് ഒന്നുങ്കൂടെ പറഞ്ഞേ ”
“ഇക്ക കുളിക്ക്യാണ്, ടോയ് ലെറ്റ് ദാ അവിടേണ്”
“അതല്ലേ ഓ ള് പറഞ്ഞുള്ളൂ ……അന്നോട്‌ അതിന്റെ ഉള്ളില്‍ കേറാന്‍ പറഞ്ഞോ?”
“ഇല്ല”.
“പിന്നെന്തിനാടാ പൊട്ടാ അത് കേട്ടപാട് ഹാര്പ്പിക്കിന്റെ പരസ്യത്തിലെ അബ്ബാസിനെ പോലെ ടോയ് ലെറ്റിലേക്ക് ഓടിക്കേറിയത്? ”
രൂക്ഷമായ നിശബ്ദത
.
.
.
.
.
.
“പക്ഷെ എന്തിനാവും ഓളത് പറഞ്ഞത് ?”
ബിലാല്‍ ആലോചിച്ചു മറുപടി കൊടുത്തു “ഇയ് ആ പൈപ്പൊന്ന്‍ തോറന്ന്‍ നോക്ക്യാ ”
ഇച്ചിരി നാണത്തോടെ ഷാജഹാന്‍ പറഞ്ഞു….”ഉം……വെള്ളല്ല്യ ”
അപ്പൊ അതെന്നെ , അന്നേ പെട്ടന്ന് കണ്ടപ്പോ ഓള്‍ക്ക് മനസ്സിലായിട്ടുണ്ടാവില്ല , ചെലപ്പോ ടോയ് ലെട്ടിലെ പെപ്പ് നേരെക്കാന്‍ വന്ന ആളാവും ന്ന്‍ച്ച്ട്ടാവും ഓള് അത് പറഞ്ഞത് ”
വീണ്ടും കൊറച്ചേരം അതിലും രൂക്ഷമായ നിശബ്ദത!
.
.
.
.
.
.
.
അവന്‍ വറ്റിയ തൊണ്ട വെച്ച് ചോദിച്ചു. “ഇനി ?”
“നീയിപ്പോ ചെയ്തത് നോ ബോളാ…..അടുത്തത് ഫ്രീ ഹിറ്റാ. അത് നമ്മടെ കയ്യിലല്ല . പോയി വാതില് തുറന്നോ.

ഷാജഹാന്‍ വാതില്‍ തുറന്നു .
വില്ലന്‍ പുറത്തുണ്ട്. ഓന്‍ പണ്ടത്തെ മള്‍ട്ട്യാണ്. ബൈസും ട്രൈസുമൊക്കെ എടുത്തടിച്ചു നിക്ക്ണ്ട് . അതോണ്ടോന്നു വീശിയാ മതി, കൊള്ളണംന്നൂല്യ, കാറ്റ് തട്ട്യാലും മതി ചിറീം പല്ലും ഒന്നാവാന്‍ .
ഷാഹിനയും അപ്പുറത്തുണ്ട്…..സ്വന്തം പോസ്റ്റിലേക്ക് ഹാട്രിക്കടിച്ചു കേറിവന്ന ടീമിന്റെ മുഖ്യ സ്ട്രൈക്കറെ കോച്ച് നോക്കണ പോലെയാണ് ഓള് ഓനെ നോക്കണത്. ഒള്ക്കിപ്പോ കാര്യം കത്തീക്ക്ണ്

വില്ലന്‍ ചോദിച്ചു
” ഒക്കെ ശരിയായോ ?”
ഷാജഹാന്‍ വയറുതടവി പറഞ്ഞു, “ഉം”
“ഇപ്പൊ വരുന്നുണ്ടോ ?”
“ഉം……പഴേ ലും നന്നായി വരുന്നുണ്ട് ”
ഒരാഴ്ചയായി ഫ്ലാഷിലും പൈപ്പിലും വെള്ളമില്ലാത്തോണ്ട് ഞങ്ങള് ഉപയോഗിക്കാതെ വെച്ചിരിക്കേര്‍ന്നു. എന്നാ ഞാന്‍ പോയി പൈസ ഇടുത്തിട്ട് വരാം ”
ചാന്‍സ് !!
ഷാജഹാന്‍ പഴേ കൊളത്തിനോട് യാത്ര പോലും പറയാതെ ഇറങ്ങിയോടി.
അപ്പ്രത്തെ ക്രോസ്സില് നിന്നിരുന്ന ബിലാലിന്റെ അടുത്തേക്ക് ഓടി ചെന്ന് ഷാജഹാന്‍ വിളിച്ചു പറഞ്ഞു.
“വണ്ടി ഇടത്തടാ, ഓള്‍ടെ ഇക്ക ക്വിന്റല് സൈസാ…….ഫോറാംസിനോക്കെ ജാതി കട്ടിങ്ങ്സ് ”
ബിലാല് ഓടി അടുത്തേക്ക് വന്നു ഷാജഹാനെ കെട്ടി പിടിച്ചിട്ടു പറഞ്ഞു.
“സമ്മെയ്ച്ചളിയാ, ലോകത്ത് ഒരു കാമുകനും മ്മളെ ചാമ്പിയ ഒരു കാമുകിക്ക് ഇങ്ങനൊരു പണി കൊടുത്തിട്ടുണ്ടാവില്ല.ഇനി അതൊക്കെ ഓള് കഴുകണ്ടേ ?”